Monday, May 1, 2023

 

സഹ്യന്റെ മകൻ.

"കൂടെപ്പിറപ്പുകളായ കുങ്കിയാനകൾ അവനെ പിന്നിൽ നിന്നും കുത്തി വാഹനത്തിലേക്ക് കയറ്റി. ശരീരത്തിലേറ്റ മയക്കു വെടികൾ മയക്കത്തിനേക്കാളേറെ വേദനയാണ് അവനു സമ്മാനിച്ചത്. ഇത്രയും കാലം രാജാവിനെ പോലെ കഴിഞ്ഞ സ്വന്തം കാട്ടിൽ നിന്നും ഒരു അഭയാർഥിയെപ്പോലെ ഒരു വാഹനത്തിൽ കയറിപ്പോകുമ്പോൾ അവൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി.."

         അത്രയും മൊബൈലിൽ ടൈപ്പ് ചെയ്തിട്ട്  തല ഉയർത്തി നോക്കിയപ്പോൾ ആണ് അയാൾ കണ്ടത്,  ഗേറ്റിന്റെ അടിയിലൂടെ,   നാലുചുറ്റും മതിൽ കെട്ടിയ തന്റെ 27 സെന്റിലേക്ക് അതിക്രമിച്ച് കയറാൻ തുടങ്ങുന്ന ഒരു പൂച്ച.  അടുത്ത് തപ്പിയപ്പോൾ ആദ്യം കിട്ടിയത് ഒരു പേനയാണെന്നു പോലും  ഓർക്കാതെ നീട്ടിയെറിഞ്ഞത് പൂച്ചയുടെ മുഖത്ത് കൊണ്ടു  കൊണ്ടില്ല എന്നമട്ടിൽ ഗേറ്റിലിടിച്ച് വീണു. തനിക്ക് അകത്ത് കയറാൻ അനുവാദം കിട്ടിയില്ല എന്ന നഗ്നസത്യം മനസിലാക്കിയ പൂച്ച പിന്നെ അവിടെ നിന്നില്ല.  മൊബൈൽ കസേരയുടെ പടിയിൽ വച്ചിട്ട് അയാൾ പോയി പേന എടുത്ത് കൊണ്ട് വന്ന് പത്രത്തിൽ വരച്ചു നോക്കി. ഭാഗ്യം തെളിയുന്നുണ്ട്.

വീണ്ടും മൊബൈൽ എടുത്ത് അയാൾ നോക്കി .. വാചകം പൂർത്തിയാക്കാനുണ്ട്.

 

"എന്നെ എന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ട് നീ നിന്ന് ആശ്വസിക്കുകയാണ് അല്ലേ.. ഇതെന്റെ നാടാണ് മനുഷ്യാ. നീ വരുന്നതിനേക്കാളും മുൻപേ ഇവിടെ ജനിച്ച് വളർന്ന എന്റെ അച്ഛനപ്പൂപ്പന്മാർ അന്ത്യ നിദ്ര കൊള്ളുന്നയിടം.... മാപ്പ് .. അത് നീ അർഹിക്കുന്നില്ല .."

അത്രയും കൂടി പൂർത്തിയാക്കി സംതൃപ്തിയോടെ അയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.



ajeshchandranbc@gmail.com

Friday, December 31, 2010

നീലക്കണ്ണുകളുള്ള പാവക്കുട്ടി

എയര്‍ പോര്‍‌ട്ടില്‍ നിന്നും വരുന്ന വഴി വലിയ ആള്‍ക്കൂട്ടം കാരണം വണ്ടി ഒതുക്കേണ്ടി വന്നു...
വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ചേട്ടന്‍ പറഞ്ഞതാണ്‌.."നീയിറങ്ങി നോക്കണ്ട..ആക്സിഡന്റാണ്‌..ബ്ലഡ് കണ്ടാല്‍ അറിയാമല്ലോ...ഞാന്‍ തന്നെ ചുമക്കേണ്ടി വരും..."
എന്നിട്ടും ഞാനിറങ്ങി.. എയര്‍ പോറ്ട്ടില്‍ നിന്നും പോയ ഒരു കാര്‍ തന്നെയാണത്.ഇടിച്ച ലോറിയും അടുത്ത് തന്നെ കിടപ്പുണ്ട്. "ഗള്‍ഫില്‍ നിന്ന് വന്നവന്‍ ഇവിടെ വച്ച് തന്നെ തീര്‍ന്നു..ബാക്കിയുള്ളവരെ പോലീസ് ജീപ്പിലാ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയത്..."ആരൊക്കെയോ അടക്കം പറയുന്നു...
പ്രവാസിയുടെ സമ്മാനപ്പൊതികള്‍ തകര്‍ന്ന കാറില്‍ ചിതറിക്കിടക്കുന്നു...
എന്റെ കണ്ണുകള്‍ അതിലൂടെ കടന്നു പോയി..കഷ്ടം..
പക്ഷേ.... അതിനിടയില്‍ തല നീട്ടി കണ്ണുകള്‍ തുറിച്ച് ഒരു വയലിന്‍ ..കൂടെ ഒരു പാവക്കുട്ടിയും....
എന്റെ കാഴ്ചകള്‍ മങ്ങി...പിറകിലേക്ക് വീഴുമ്പോള്‍ ആരെങ്കിലും താങ്ങിയോ എന്നറിയില്ല..കണ്ണുതുറക്കുമ്പോള്‍ കാറിലായിരുന്നു..
"ഞാനപ്പോഴേ പറഞ്ഞതല്ലേ അങ്ങോട്ട് പോകണ്ടാ എന്ന്.."
ചേട്ടന്റെ വക കുറ്റപ്പെടുത്തലുകള്‍ ...
എന്റെ കണ്ണുകള്‍ വീണ്ടും ഒരു ഉറക്കത്തിലേക്ക് വഴുതി വീഴവേ യാത്ര പുറപ്പെടും മുന്‍പ് ഞാന്‍ പരിചയപ്പെട്ട സുഹൃത്തിന്റെ വാക്കുകള്‍ എന്റെ കാതുകളിലേക്കൊഴുകിയെത്തി..
"ഞാന്‍ പോകുകയാണ്‌...ഇനി മടക്കമില്ല..."
"ഇത്ര പെട്ടെന്ന് മതിയായോ പ്രവാസം"
"അതല്ല ..എനിയ്ക്കിനി എന്റെ പെങ്ങള്‍ക്കും കുട്ടിയ്ക്കും വേണ്ടി ജീവിയ്ക്കണം...
ഈ മൊബൈലിലെ പടം കണ്ടോ ...ഇതാണവള്‍ ..ആമിക്കുട്ടി...
അവളുടെ അച്ചന്‍ മരിച്ചപ്പോള്‍ ഞാന്‍ നാട്ടില്‍ പോയതാണ്‌.പക്ഷേ അന്നവള്‍ കരഞ്ഞ് കണ്ടില്ല..
എന്നാല്‍ കഴിഞ്ഞ മാസം ഞാന്‍ വിളിയ്ക്കുമ്പോള്‍ അവള്‍ ഫോണിലൂടെ കരയുകയായിരുന്നു...
എനിയ്ക്ക് പേടിയാവ്വണു മാമാ..
സ്കൂളില്‍ പൂവാന്‍ പേടിയാവണൂ..ആള്‍ക്കാരെ കാണാന്‍ പേടിയാവണൂ..ഇരുട്ടിനെ പേടിയാവണൂ...
അവള്‍ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു പോയി...
അന്ന് തീരുമാനിച്ചതാ..ഇനി ഞാന്‍ അവിടെ വേണമെന്ന്..
അവള്‍ക്കൊപ്പം..അവളുടെ അച്ചന്റെ സ്ഥാനത്ത്.....ഈ വയലിന്‍ കണ്ടോ..അവള്‍ക്കുള്ളതാ..
വളരെ ചെറുപ്പത്തിലേ അവള്‍ വയലിന്‍ പഠിയ്ക്കാന്‍ തുടങ്ങിയിരുന്നു...പിന്നെ ഈ പാവയും...
ഈ നീലക്കണ്ണുള്ള സുന്ദരിപ്പാവയെ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു.... "
ഞാന്‍ മനസ്സില്‍ അയാളെ അഭിനന്ദിച്ചു ..അയാളെക്കാത്ത് ഉമ്മറത്ത് നില്‍ക്കുന്ന ആമിക്കുട്ടിയെ മനസ്സില്‍ സങ്കല്പ്പിച്ചു...

"വീണ്ടും ബോധം പോയോ...?"
അരികത്തിരിയ്ക്കുന്ന കസിനാണ്‌...
"ഇല്ല....ഒന്നുറങ്ങട്ടെ...."
വീണ്ടും അടഞ്ഞ് തുടങ്ങിയ കണ്ണുകളില്‍ ആമിക്കുട്ടി മിന്നിത്തെളിഞ്ഞു..ഒരു മാലാഖയെ പോലെ തൂവെള്ള വേഷവുമണിഞ്ഞ്...വീടിന്റെ ഇറയത്ത് വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്ന ആമിക്കുട്ടി...
അവളുടെ നീല കണ്ണുകള്‍ കലങ്ങിയിട്ടുണ്ടായിരുന്നോ?

Tuesday, October 26, 2010

ജാതീയം .. അന്നും ഇന്നും

പണ്ട് ...

അമ്മേ നനഞ്ഞില്ല ഞാന്‍ വരുന്ന വഴി വക്കിലാ
പുലയി തന്‍ ചായ്പ്പില്‍ കയറി നിന്നു...
അമ്മ: എല്ലാം നശിപ്പിയ്ക്കാനായാണാണൊരുത്തന്‍
എന്‍ വയറ്റില്‍ വന്നു പിറന്നു പോയീ..
..........................

കുറെക്കഴിഞ്ഞ്...

അമ്മേ കാണുക ഇച്ചെറുമനാണെന്നെ
കൈപിടിച്ചന്നേരം കരയ്ക്കടുപ്പിച്ചതും
ശ്വാസം പകുത്തെന്റെ ഉയിരു കാത്തതും..
അമ്മ: കുഞ്ഞേ നന്ദി മാത്രമാണെന്റെ-
യുള്ളില്‍ നീ വന്നിരിയ്ക്കീ ഇറമ്പത്ത്
നിലത്തായ് അല്‍‌പം ചോറ്‌ വിളമ്പാം ഞാന്‍ ..
..........................

ഇപ്പോള്‍ ...

അമ്മേ കണ്ടാലുമിതാണെന്‍ മനസ്സിന്റെ
അഗ്നിയെയാളിക്കത്തിച്ചൊരെന്‍ പ്രണയിനി ..
അമ്മ : (രഹസ്യമായി ) നിലവിളക്കെടുക്കാം ഞാന്‍
അതിനു മുന്‍പേയറിയണമീപ്പെണ്ണു
നമുക്കു താഴെയല്ലെന്നെനിയ്ക്കുറപ്പിയ്ക്കാമല്ലേ?

Tuesday, October 19, 2010

എന്റെ ഓര്‍ക്കുട്ടിലെ മുന്‍‌ജന്മ സുഹൃത്ത്...

അവന്റെ വീട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ മുതല്‍ അവിടെ കണ്ട ജീവിതങ്ങള്‍ എന്നെ വേട്ടയാടുകയായിരുന്നു..
ഓര്‍ക്കുട്ടിലെ യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍ നീണ്ട സൗഹൃദത്തിന്റെ തുടക്കമായപ്പോള്‍ പോലും അവന്‍ പറഞ്ഞിരുന്നില്ല, ഇങ്ങനെ കുറെ പശ്ചാത്തലങ്ങള്‍ അവനുണ്ടെന്ന്..
ഏത് വിഷയമെടുത്തിട്ടാലും അതില്‍ തമാശ കണ്ടെത്തുന്ന, അവനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ജീവിതത്തെ ഇത്ര കളിയായി കാണുന്ന ഒരു വ്യക്തി, ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിടേണ്ടി വരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍‌ക്ക് മുന്നില്‍ അടി പതറി പോകുമല്ലോ എന്ന്. പരിചയത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ അവന്റെ നീ എന്നുള്ള സംബോധന എനിയ്ക്കല്പ്പം അരോചകമായി തോന്നിയിരുന്നു.പക്ഷേ വളരെ താമസിയാതെ തന്നെ അതവന്റെ സ്നേഹത്തോടെയുള്ള്, ആത്മാര്‍ത്ഥതയോടെയുള്ള വിളിയാണെന്ന് എനിയ്ക്ക് മനസ്സിലായി.
കേരളത്തിന്റെ വടക്കേ അറ്റത്ത് കാസര്‍ഗോട്ട് കിടക്കുന്ന അവന്‌ തെക്കന്‍ ജില്ലകളെ പറ്റി ചോദിച്ചറിയാന്‍ വലിയ താല്പ്പര്യമായിരുന്നു..
ഇവിടുത്തെ ഭൂപ്രകൃതിയെയും ആള്‍ക്കാരെയുമൊക്കെ അവന്‍ താല്പര്യത്തോടെ തിരക്കി.
തിരുവനന്ത പുരത്ത് അവനേതോ ഒരകന്ന ബന്ധു ഉണ്ടത്രെ.
വളരെ കുട്ടിക്കാലത്ത് അവിടെ വന്നിട്ടുണ്ട്..വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നത്രെ. വീണ്ടും അവിടെ വരണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും പറഞ്ഞാല്‍ ആളെ തിരിച്ചറിയുമോ എന്ന സംശയമായിരുന്നു അവന്‌ .
ഓരോ ദിവസവും ജോലി ചെയ്ത് ക്ഷീണിച്ച് റൂമിലേയ്ക്ക് വരുമ്പോള്‍ വീണ്ടും നെറ്റ് തുറന്ന് കണ്ണിനെ നശിപ്പിയ്ക്കാന്‍ എനിയ്ക്കിഷ്ടമായിരുന്നെങ്കില്‍ പോലും അവനുണ്ടാകുമെന്ന പ്രതീക്ഷ‌യില്‍ ഞാന്‍ വീണ്ടും എന്റെ സിസ്റ്റം ഓണ്‍ ചെയ്യുമായിരുന്നു..
കാരണം അവന്റെ സൗഹൃദം എനിയ്ക്കത്രയ്ക്കിഷ്ടമായിരുന്നു..അത് പോലെ തന്നെ അവന്റെ വാലും തലയുമില്ലാത്ത സംസാരവും.
വലുതും ചെറുതുമായ ചാറ്റുകളിലൂടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാകുകയായിരുന്നു...
നാട്ടിലേയ്ക്ക് ലീവിന്‌ വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു
"എനിയ്ക്കൊരു സാധനം വേണം"
"എന്ത്?"
"ഒരു സ്പ്രേ"
"ഒരു സ്പ്രേ തരാനായി ഞാന്‍ കേരളത്തിന്റെ ഇങ്ങേ അറ്റത്ത് നിന്നും അങ്ങേ അറ്റത്തേയ്ക്ക് വരാനോ?"
"അതേ..ഒഴിഞ്ഞ പാട്ടയാണെങ്കിലും കുഴപ്പമില്ല,,,നിന്നെ ഇങ്ങോട്ടേയ്ക്കൊന്നു വരുത്താന്‍ വേണ്ടി മാത്രമാ.."
അവന്റെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു മുന്നില്‍ ഞാന്‍ മുട്ട് മടക്കി..
അങ്ങനെയാണ്‌ നാട്ടില്‍ വന്നതിന്റെ അടുത്തയാഴ്ച ഞാന്‍ കാസര്‍ഗോട്ടേയ്ക്ക് പുറപ്പെട്ടത്..ദീര്‍ഘ യാത്രയ്ക്കൊടുവില്‍ ഞാനവിടെ ഇറങ്ങുമ്പോള്‍ അവന്‍ എന്നെ കാത്ത് ബസ് സ്റ്റാന്റില്‍ നില്പ്പുണ്ടായിരുന്നു..
ഓര്‍ക്കുട്ടില്‍ കണ്ടതിനേക്കാളും അല്പം ഇരുണ്ട മുഖം..എന്നെക്കാളും ഒരു വയസ്സിന്‌ മുതിര്‍ന്നവനാണെങ്കിലും കണ്ടാല്‍ ഇളയതാണെന്നേ പറയൂ...
കണ്ട പാടേ ഹസ്തദാനം ചെയ്യാനാഞ്ഞ ശേഷം അവന്‍ എന്നെ കെട്ടിപ്പിടിച്ചു..എന്നെ കണ്ണൂകള്‍ നനഞ്ഞ് പോയി അവന്റെ സ്നേഹത്തിനു മുന്നില്‍..യാത്രയെകുറിച്ചും മറ്റും ചോദിച്ച് കൊണ്ടിരുന്ന അവന്‍ വീടടുക്കുംതോറും നിശ്ശബ്ദനായി വന്നു.
ഞാന്‍ പ്രതീക്ഷിച്ചത് പോലെ ഒരു സമൃദ്ധിയോ ആളനക്കമോ ഇല്ലാത്ത ഒരു വീട്‌...
ഉള്ള സ്ഥലം വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്നു..
ഞാന്‍ കരുതിയിരുന്നത് അവനുമായി ചാറ്റ് ചാറ്റ് ചെയ്യുമ്പോള്‍ അവന്‍ സംസച്ച്ചിരുന്നത് പോലെ എന്നോട് സംസാരിയ്ക്കാനും വിവരങ്ങള്‍ ചോദിച്ചറിയാനും എനിയ്ക്ക് ചുറ്റും ഒരു പാട്‌ പേര്‍ എന്നൊക്കെയായിരുന്നു..എന്നാലിത് ആവശ്യത്തിന്‌ പോലും സംസാരിയ്ക്കാത്ത എന്റെ സുഹൃത്തും ആ നിശ്ശബ്ദതയെ കൂടുതല്‍ മടുപ്പിയ്ക്കുന്ന ഒരു വീടും..
അവന്‍ ആദ്യം കൊണ്ട് പോയത് അകത്തെ ഒരു മുറിയിലേക്കാണ്‌..
"നിനക്കെന്റെ അമ്മയെ കാണണ്ടെ..?"
ഞാന്‍ ചിന്തകളുടെ തോടില്‍ നിന്നും പുറത്തേയ്ക്ക് വന്നു..
ഞങ്ങള്‍ കയറിയ മുറിയില്‍ കട്ടിലില്‍ ക്ഷീണിച്ചവശയഅയി ഒരു സ്ത്രീ...
എഴുന്നേറ്റ് നില്‍ക്കാന്‍ കെല്പ്പില്ലെന്ന് കണ്ടാല്‍ തന്നെ അറിയാം..
ഒരു ചാക്ക് പോലെ കട്ടിത്തുണി വിരിച്ച കട്ടിലില്‍ ജീവിച്ച് മരിയ്ക്കുന്ന ഒരു ജന്മം..
"നീ പറഞ്ഞില്ലേ നീ വരുമ്പോള്‍ നിനക്ക് തിരികെ കൊണ്ട് പോകാനായി അമ്മയെക്കൊണ്ട് അച്ചാര്‍ ഇടീയ്ക്കണമെന്ന്..ഞാന്‍ പറയട്ടെ അമ്മയോട് നിനക്ക് അച്ചാര്‍ ഇട്ട് തരാന്‍.."
ഞാന്‍ മറുപടി പറയാനുള്ള ത്രാണി പോലുമില്ലാതെ സ്തബ്ധനായി നിന്നു പോയി..
അവന്‍ അമ്മയുടെ അടുത്തിരുന്നു..
"ഇതെന്റെ കൂട്ടുകാരനാ..അമ്മേ..അങ്ങ തിരുവനന്തപുരത്തൂന്നാ.."
അവര്‍ എന്നെ സൂക്ഷിച്ച് നോക്കിയപ്പോള്‍ അവരുടെ കണ്ണുകള്‍ കൂടുതല്‍ കുഴിഞ്ഞ് അകത്തേയ്ക്ക് പോയതായി എനിയ്ക്ക് തോന്നി...
അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങി..
"അമ്മയ്ക്കിപ്പോള്‍ ശരിയ്ക്ക് കണ്ണും കാണില്ല.."
അവനെന്നെ നോക്കി ചിരിച്ചു..
ഞാനപ്പോഴും മറ്റേതോ ലോകത്തിലെന്ന പോലെ നില്‍ക്കുകയായിരുന്നു..
"നീ ഇരി" അവന്‍ അടുത്ത് കണ്ട പ്ലാസ്റ്റിക് വരിഞ്ഞ കസേര ചൂണ്ടിക്കാണിച്ചു..
"അല്ലേല്‍ വേണ്ട..നമുക്ക് പുറത്തേയ്ക്കിരിയ്ക്കാം..അമ്മ കിടന്നോട്ടെ"
അവന്‍ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങിയതും ഒരു പെണ്‍കുട്ടി അവിടെ പ്രത്യക്ഷപ്പെട്ടു..അതവന്റെ ഭാര്യയായിരുന്നു...
അവരുടെ കല്ല്യാണം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല.. കല്ല്യാണ ഫോട്ടോ എനിയ്ക്കവന്‍ അയച്ച് തന്നിരുന്നു..അതിനാല്‍ അവരെ തിരിച്ചറിയാന്‍ അധികം ബുദ്ധിമുട്ടിയില്ല..
"ഇതാണ്‌ എന്റെ സഹധര്‍‌മ്മിണി ലക്ഷ്മി അന്തര്‍ജനം..."
അന്തര്‍ജനം എന്ന് അവന്‍ കട്ടിയായി പറഞ്ഞതിനും കാരണമുണ്ടായിരുന്നു..
അവന്‍ ഒരു നമ്പൂതിരിക്കുട്ടിയുമായി ഇഷ്ടത്തിലാനെന്നും അവളെയാണു കല്യാണം കഴിയ്ക്കാന്‍ പോകുന്നതെന്നും എന്നോട് പറഞ്ഞിരുന്നു..
"യാത്രയൊക്കെ സുഖമായിരുന്നോ?"
അവര്‍ ചിരിച്ച്കൊണ്ട് ചോദിച്ചു
"അതെ"
"ഞാന്‍ ചായയെടുക്കട്ടെ"
"വേണ്ട അല്പം ചൂട് വെളം തന്നാല്‍ മതി"
എനിയ്ക്ക് അപ്പോള്‍ വെള്ളം അത്യാവശ്യമായിരുന്നു..
അവര്‍ അകത്തേയ്ക്ക് പോയി..
"ഒരു കുഞ്ഞിന്റെ സ്പന്ദനങ്ങള്‍ ഇവിടെ അലയടിയ്ക്കുന്നുണ്ട്.."
അവന്‍ പതിയെ പറഞ്ഞു''
"ശരിയ്ക്കും..?"
"ഹാ.."
"അപ്പോള്‍ എന്റെ വക ആശംസകള്‍.."
"നീ വാ..അവന്‍ എന്നെ അവന്റെ ചെറിയ സ്വീകരണമുറിയിലേക്കാനയിച്ചു"
ഞാന്‍ കസേരയിലിരുന്നതും ജനലിന്റെ അപ്പുറത്ത് ഒരു മിന്നലാട്ടം കണ്ട് തിരിഞ്ഞ് നോക്കി.
ഒരു ചെറുപ്പക്കാരിയായ സ്ത്രീ ജനലിലൂടെ എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നു...
ഞാന്‍ നോക്കുന്നത് കണ്ടിട്ട് അവനും അവിടേയ്ക്ക് നോക്കി..
"ചേച്ചിയാണത്....." അവിടേയ്ക്ക് തിരിഞ്ഞിട്ട്" ചേച്ചീ ഇതെന്റെ കൂട്ട്കാരനാ"
ഞാന്‍ അവരെ നോക്കി ചിരിച്ച് കൊണ്ടെഴുന്നേറ്റു..
അവരും ചിരിച്ചു...ഒരു വിഢിച്ചിരി..
എന്റെ മുഖത്ത് ചിരി മാഞ്ഞപ്പോഴും അവര്‍ അതേ ചിരിയുമായി നില്‍ക്കുന്നു..അതേ വിഢിച്ചിരി..
ഞാന്‍ തിരിഞ്ഞ് അവനെ നോക്കി..
"ചേച്ചിയ്ക്ല്പം അസുഖമാ.."
ഞാന്‍ പിന്നെയൊന്നും ചോദിച്ചില്ല...
അന്ന് ഞാന്‍ അവിടെയായിരുന്നു തങ്ങിയത്..അവന്റെ ഒരു സ്വകാര്യ മുറിയില്‍..എഴുതാനും വായിയ്ക്കാനും മറ്റുമാണ്‌ അവനാ റൂം ഉപയോഗിയ്ക്കുന്നതെന്ന് പറഞ്ഞു..അവിടെ ഒരു മൂലയില്‍ പഴയ ഒരു കമ്പ്യൂട്ടറും..അതിലൂടെയാണവന്‍ ഈ ലോകത്തോട് സം‌വദിയ്ക്കുന്നത്..
പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞിട്ട് ഞാനിറങ്ങുമെന്നും തിരികെ പോകുമ്പോള്‍ അവനും എന്റെയൊപ്പം വരണം എന്നുമുള്ള കണ്ടീഷനിലായിരുന്നു ഞാന്‍ വന്നത്...
പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഞാന്‍ ചോദിച്ചു " അപ്പോള്‍ നമുക്കിറങ്ങാം.."
അവന്‍ സംശയത്തോടെ നോക്കി..
"ഊണ്‌ കഴിഞ്ഞിട്ട് പോയാല്‍ പോരേ.."
"പോരാ..ഒരുപാടിരുട്ടിയാല്‍ ബസ്സ്റ്റാന്റില്‍ നിന്നും വീട്ടിലേയ്ക്ക് പോകാന്‍ ഓട്ടോ പോലും കിട്ടില്ല..നിങ്ങളെക്കാത്ത് എന്റെ അമ്മ അവിടെയിരുപ്പുണ്ട്..."
അവന്‍ ചിരിച്ചു.." ഞങ്ങള്‍ ഇല്ല..ഞാന്‍ മാത്രം.."
"അതെന്തേ?"
ഇവിടെ ഇവരെ ഇങ്ങനെ ഇട്ടിട്ട് ഞങ്ങള്‍ക്ക് ഒന്നിച്ച് എങ്ങോട്ടും പോകാനാവില്ലല്ലോ?"
ശരിയാണ്‌ ഞാനത് മറന്നു..
അധികം താമസിയാതെ ഞങ്ങള്‍ യാത്രയ്ക്ക് തയ്യാറായി..
അവന്റെ അമ്മയോടും ചേച്ചിയോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സമയം ഏതാണ്ട് പത്ത് മണിയോടടുത്തിരുന്നു..
ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു,,
ബസ്സിലിരുന്നപ്പോഴും എന്റെ മനസ്സിന്റെ ഘനീഭവിയ്ക്കല്‍ മാറിയിരുന്നില്ല..
"നിന്റെ ഈ യാത്ര ബോറായെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
ഞാനവനെ നോക്കി..
"ഇതൊക്കെ കാണിയ്ക്കാനല്ല ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചത്..നെറ്റിലെ അക്ഷരമായും ശബ്ദമായും സൗഹൃദം അനുഭവിച്ച നമ്മള്‍ അങ്ങനെ അപരിചിതരായ സുഹൃത്തുക്കളായി തുടര്‍ന്നു കൂടാ..അത് കൊണ്ടാണ്‌ നേരില്‍ കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്.."
ഞാനപ്പോള്‍ ചിന്തിയ്ക്കുകയായിരുന്നു..ഇവനിത്ര സീരിയസ്സായ ഒരു മനുഷ്യനാണോ?
ഇവനെയാണോ ഞാന്‍ ജീവിതത്തെ സീരിയസ്സായി കാണണമെന്ന് പറഞ്ഞ് ഉപദേശിച്ചിരുന്നത്..
"നീ ഇപ്പോള്‍ എന്നെക്കുറിച്ച് ചിന്തിയ്ക്കുകയായിരിയ്ക്കും അല്ലെ?"
"അതേ....അമ്മയ്ക്കെത്ര നാളായി അസുഖമാണ്‌?"
ഏതാണ്ട് നാലഞ്ച് വര്‍ഷമായി..ഞരമ്പ് തേയ്മാനമായിരുന്നു തുടക്കം..ഇപ്പോള്‍ എണീറ്റിരിയ്ക്കാനാവില്ല......"
"ചേച്ചി....?"
അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞു...
"ചേച്ചി ഇങ്ങനെ ആയിട്ട് അധികമായിട്ടില്ല..ചേച്ചിയുടെ കല്ല്യാണത്തിന്‌..ശേഷമാണ്‌..അല്ല കല്ല്യാണ ദിവസം..."
ഒട്ടൊന്ന് നിര്‍ത്തിയിട്ട് അവന്‍ തുടര്‍ന്നു,,
"ചേച്ചിയ്ക്ക് മറ്റൊരാളുമായിടുപ്പമുണ്ടായിരുന്നു..അതില്‍ നിന്നും ചേച്ചിയെ പിന്തിരിപ്പിയ്ക്കാന്‍ ഒരു പാട് ശ്രമിച്ചു...ചേച്ചിയുടെ എതിര്‍പ്പ് വക വയ്ക്കാതെ.... മറ്റൊരു കല്ല്യാണത്തിനുറപ്പിയ്ക്കുകയായിരുന്നു..."

"ഓഹ്..അതിന്റെ ഷോക്ക്?"

"അല്ല....കല്ല്യാണം നടന്നു...കല്ല്യാണ ദിവസം രാത്രിയില്‍...ചേച്ചി ഭര്‍ത്താവിനോട് പറഞ്ഞു... മറ്റൊരാളെ ഇഷ്ടമാണെന്ന്.....പക്ഷേ,,, അത്...സഹിയ്ക്കുവാനുള്ള കരുത്ത് ആ സാധു മനുഷ്യനുണ്ടായിരുന്നില്ല...അന്ന് രാത്രി വീട് വിട്ടിറങ്ങിയ ആള്‍ പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ മുറ്റത്തുള്ള മാവില്‍................അതിന്‌ ശേഷം ചേച്ചിയുമിങ്ങനെ......."
അവന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി...കണ്ണുകള്‍ നിറഞ്ഞൊഴുകി...അവന്‍ കൈകളില്‍ മുഖമമര്‍ത്തി കുനിഞ്ഞിരുന്നു...
ഞാനാനെങ്കില്‍ എന്തു ചെയ്യനമെന്നറിയാതെ അവന്റെ തോളില്‍ കയ്യിട്ട് അവനെ എന്നിലേയ്ക്കടുപ്പിച്ചു...
കുറേ നേരത്തേക്ക് വീണ്ടും മൗനം..
"ഇപ്പോള്‍ എന്റെ ദുഖങ്ങള്‍ പങ്ക് വയ്ക്കാനായി ഒരാള്‍ കൂടി.."
"കഥകള്‍ എല്ലാം അറിഞ്ഞ് തന്നെയാണോ?"
"രണ്ട് പേര്‍ം രണ്ട് പേരുടെയും കഥകള്‍ എല്ലാം അറിഞ്ഞ് തന്നെയായിരുന്നു.."
"എന്ന് വച്ചാല്‍?"
"അവ്ല്ക്കിപ്പോള്‍ ഞങ്ങളല്ലാതെ വേറെയാരുമില്ല..അച്ഛന്‍ വളരെ നേരത്തെ മരിച്ചിരുന്നു,...അമ്മ ഒരു ബസ്സപകടത്തില്‍ ..അധികം കാലമായിട്ടില്ല.."
"ദുരന്തങ്ങള്‍ മാത്രമുള്ള ഒരു ലോകത്താണല്ലോ നീ....ഇതൊന്നും നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ...ബലിശമായ ഒരു പ്രേമത്തിലേക്ക് എടുത്ത് ചാടിയ...കുട്ടിക്കളി മാറിയിട്ടില്ലാത്ത ഒരു സുഹൃത്തെനായിരുന്നു ഞാന്‍ നിന്നെ കരുതിയിരുന്നത്...പക്ഷേ നീ.."
"ഇനി എന്തൊക്കെ സംഭവിച്ചാലും എനിയ്ക്കതിനെ ഒക്കെ ഒരു കുട്ടിക്കളിയായിട്ടല്ലേ കാണാന്‍ പറ്റൂ..."
ശരിയാണ്‌...ഒരു ജന്മത്തില്‍ അനുഭവിയ്ക്കാവുന്നതിലധികം പരീക്ഷണങ്ങളിലൂടെ അവന്‍ കടന്ന് പോയിരിയ്ക്കുന്നു...
പിന്നെ വീടെത്തുന്നത് വരെയും ഞങ്ങള്‍ അവന്റെ കാര്യങ്ങള്‍ സംസാരിച്ചില്ല..
എന്റെ വീട്ടിലെത്തിയ അവന്‍ സ്വന്തം വീടെന്ന പോലെ സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും പെരുമാറി..ഞാന്‍ മുന്‍പേ പറഞ്ഞ് വീട്ടിലെല്ലാവര്‍ക്കും അവനെ നല്ല പരിചയമായിരുന്നു...
രാത്രിയില്‍ എന്നോടൊപ്പം ഒരു മുറിയിലാണവന്‍ കിടന്നുറങ്ങിയത്..
ഇവനെ ഓര്‍ക്കുട്ടിലൂടെയല്ല മുന്‍‌ജന്മത്തിലെവിടെയോ വച്ച് എനിയ്ക്ക് പരിചയമുണ്ടെന്ന് തോന്നിപ്പോയി..
ബ്രേക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരുന്നപ്പോള്‍ അവന്‍ ചോദിച്ചു.."എന്റെ ഒരു ബന്ധുവില്ലേ നമുക്കവിടം വരെയൊന്ന് പോയാലോ?"
"നിനക്ക് സ്ഥലമറിയുമോ?"
"സ്ഥലപ്പേരും, ആളിന്റെ പേരും ഉദ്യോഗവുമറിയാം...നമുക്ക് ചോദിച്ച് ചോദിച്ച് പോകാം..എന്താ?"
ഞാന്‍ സമ്മതിച്ചു..അവന്‍ പറഞ്ഞ സ്ഥലം നഗരത്തില്‍ നിന്നും കുറച്ചകലെയുള്ള ഒരു വില്ലേജ് ആണ്‌..
ഞങ്ങള്‍ യാത്ര തുടങ്ങി...ആ സ്ഥലത്ത് ബസ്സ് വന്നിറങ്ങി ആളെ ചോദിച്ചപ്പോള്‍ തന്നെ എല്ലാവര്‍ക്കുമറിയാം..വീട്ടിലേക്കുള്ള വഴി എളുപ്പത്തില്‍ കിട്ടി..
ഒരാള്‍ വീട് കാണിച്ചുതന്നു..
"ഈ വീട് നിന്റെ പഴയ ഓരമ്മയിലുണ്ടോ?"
"ഇല്ല"
"ഒട്ടും ഓര്‍മ്മയില്ല....."
"ഇല്ല...ഞാനീ സ്ഥലത്ത് ആദ്യമായാണ്‌ വരുന്നത്...."
"പക്ഷേ നീ....."
അപ്പോഴേക്കും അവന്‍ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയിരുന്നു...
വാതിലെ മെല്ലെ തുറക്കപ്പെട്ടു..ഒരു പെണ്‍‌കുട്ടിയാണ്‌ വാതില്‍ തുറന്നത്.."
ഇരു നിറത്തിലുള്ള ഒരു കുട്ടി..ഏതാണ്ട് പതിനാറ്‌ വയസ്സോളം പ്രായം വരും....


"ആരാ.."
"ശിവാനന്ദന്‍ എന്ന.."
പറഞ്ഞ് തീരുന്നതിന്‌ മുന്‍പേ അച്ഛാ എന്ന് വിളിച്ചു കൊണ്ട് അവള്‍ അകത്തേയ്ക്ക് പോയി...
അവന്റെ മുഖം വീണ്ടും വലിഞ്ഞ് മുറുകുന്നു...മുഖത്തെ ചിരി നിശ്ശേഷം മാറിയിരുന്നു...
അകത്ത് നിന്നും ഏതാണ്ട് അറുപതിനോടടുത്ത് പ്രായമുള്ള ഒരാള്‍ പതിയെ പുറത്തേക്ക് വന്നു..
"ആരാ..."അയാള്‍ ചോദിച്ചു..
അവന്‍ അയാളുടെ മുന്നിലേക്ക് കയറി നിന്നു..എന്നിട്ട്വളരെ ഉച്ചത്തില്‍ പറഞ്ഞു.."താനൊന്ന് സൂക്ഷിച്ച് നോക്ക് എന്നിട്ട് പറ ഞാനാരാണെന്ന്...അവന്റെ ഈ ഭാവമാറ്റം ഞാന്‍ ഒട്ടും പ്രതീക്ഷിക്കാഞ്ഞതായിരുന്നു..എന്നോടൊപ്പം അയാളും ഞെട്ടിത്തരിച്ച് നില്‍ക്കുന്നു..അയാള്‍ അമ്പരപ്പോടെ ഞങ്ങളെ മാറി മാറി നോക്കി..
അവന്റെ ശബ്ദം കേട്ട് ആ പെണ്‍കുട്ടി അവിടേയ്ക്ക് ഓടിയെത്തി...
അവന്റെ മുഖം കൂടുതല്‍ ക്രുദ്ധമായി..
"തനിയ്ക്കെന്നെ അറിയില്ല അല്ലേഡോ..തനിയ്ക്ക് കാസര്‍ഗോട് സിവില്‍ സ്റ്റേഷന്‍ അറിയുമോ? എന്റെ അമ്മയെ അറിയുമോ?"
സംസാരിയ്ക്കുംതോറൂം അവന്റെ കിതപ്പ് കൂടി വന്നു..അയാളാകട്ടെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്‌...ചുണ്ടുകള്‍ വിറയ്ക്കുന്നു...അകത്ത് നിന്നും ഒരു സ്ത്രീയും അവിടേയ്ക്കോടി വന്നു...
ഇവനെന്താണീ കാണീയ്ക്കുന്നതെന്ന അമ്പരപ്പോടെ ഞാന്‍ ചുറ്റിനും നോക്കി..
പുറത്തായി പലരും ഞങ്ങളെ വീക്ഷിച്ച് കൊണ്ട് നില്‍ക്കുന്നുണ്ട്..ചിലര്‍ അവിടേയ്ക്ക് കയറി വരുന്നു..
ഞാന്‍ ശാരിയ്ക്കും പരുങ്ങലിലായി..
"ആരാടാ നീ" വന്നവരിലൊരാള്‍ പരുഷമായിത്തന്നെ ചോദിച്ചു..
"അതിയാള്‍ക്കറിയാം..പറയില്ല..നാറിയാണിവന്‍..." ഗൃഹ നാഥനു നേരെ തിരി‍ഞ്ഞിട്ട് "തന്നെ ഒന്നു കാണണമെന്ന്..പറയാനുള്ളത് തന്റെ മുഖത്ത് നോക്കി പറഞ്ഞ് തീര്‍ക്കണമെന്ന് തന്നെ ഇത്ര കാലം കരുതിയിരുന്നതാണെടോ.." അവന്റെ കണങ്കള്‍ കൂടുതല്‍ രൂക്ഷമായി..
അയാളാകട്ടെ ആ നില്പ്പില്‍ തന്നെ മരിച്ചെന്ന വണ്ണം നില്‍ക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല...
ഒട്ടൊന്ന് കഴിഞ്ഞ് സ്ഥലകഅല ബോധം വീണ്ടെടുത്തവനെ പോലെ അപമാന ഭാരത്താല്‍ ചുറ്റും നോക്കിയിട്ട് അകത്തേയ്ക്ക് പോകാന്‍ തുടങ്ങി...
അവന്‍ അയാളുടെ കയ്യില്‍ ബലമായി കടന്നു പിടിച്ചു...
അയാള്‍ കുതറിമാറാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ഞാന്‍ അവനെ ബലമായി പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു...
ഇതിനിടയില്‍ പുറത്ത് നിന്നും വന്നയാള്‍ അവനെ ഷര്‍ട്ടിനു പിടിച്ച് പുറത്തേക്ക് തള്ളി...
കൂടുതല്‍ ആക്രമണം ഉണ്ടാകുന്നതിന്‌ മുന്‍പ് ഞാന്‍ അവനെയും തള്ളിക്കൊണ്ട് പുറത്ത് വഴിയിലെത്തിയിരുന്നു..
അവന്‍ പിന്നെ തിരിഞ്ഞ് നോക്കിയതേയില്ല..
ഞാന്‍ ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വീട്ടില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെട്ട് കഴിഞ്ഞിരുന്നു..ഞങ്ങള്‍ പോകുന്നതും നോക്കി നിങ്ക്കുന്നു ചിലര്‍..
ബസ്സ്റ്റാന്റിലേയ്ക്ക് ഒരു ഓട്ടോ പിടിച്ചാണ്‌ പോയത്..
യാത്രയിലവന്‍ സംസാരിച്ചതയില്ല..
അവസാനം ഞാന്‍ തന്നെ മൗനം ഭഞ്ജ്ജിച്ചു..
"നീയെന്താണീ കാട്ടിയത്...?ആരാണയാള്‍..? നമ്മള്‍ അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ എന്ത് സംഭവിയ്ക്കുമായിരുന്നു എന്ന് നിനക്കറിയുമോ?"
അവനൊന്നും മിണ്ടിയില്ല..
"ആരാണയാള്‍?" ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു
"എന്റെ അച്ഛന്‍..."
അവന്റെ കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം ഞെട്ടാന്‍ മാത്രമായിരുന്നു എന്റെ നിയോഗം...
"എന്റെ അച്ചനാണയാള്‍......വര്ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍ഗോട്ട് ഒരു സര്‍ക്കാരുദ്യോഗസ്ഥനായി വന്നയാള്‍...അമ്മയെ കല്ല്യാണം കഴിച്ച് രണ്ടാമതായി ഞാന്‍ ജനിച്ചപ്പോള്‍ അയാളിവിടേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്നു..ഞങ്ങള്‍ അവിടെത്തന്നെയായിരുന്നു..വളരെക്കാലം..ആദ്യമാദ്യം കത്തുകളൊക്കെ വരുമായിരുന്നു...പിന്നെ ഒരു ബന്ധവുമില്ലാതെ....അന്വേഷിച്ചപ്പോഴാണറിയുന്നത് അയാളിവിടെ മറ്റൊരു കല്ല്യാണം കഴിച്ചിരിയ്ക്കുന്നു എന്ന്...പിന്നെ...ഞങ്ങള്‍ എല്ലാം മറക്കുവാന്‍ ശ്രമിയ്ക്കുകയായിരുന്നു.....പക്ഷേ ഞാന്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അയാള്‍ വീണ്ടുമെത്തി..ലോഹ്യത്തില്‍ തെറ്റുകുറ്റങ്ങളേറ്റ് പറഞ്ഞ് അയാള്‍ വീണ്ടും വീട്ടില്‍ കയറിപ്പറ്റി..
കുറെ മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആരോടും ഒന്നും പറയാതെ.....
ഞങ്ങളയാളെ പിന്നീടന്വേഷിച്ചില്ല....അന്നണാദ്യം എന്റെ അമ്മ രോഗ ശയ്യയിലാകുന്നത്..............പിന്നീടിങ്ങോട്ട് ഓരോരോ രോഗങ്ങളുമായി അമ്മ കിടക്കയില്‍ തന്നെ.....ആശകള്‍ നശിച്ച് കണ്ണുനീര്‍ വറ്റാതെ....."
അവന്റെ മുഖം വിളറി വെളുത്തിരുന്നു...പല്ലു ഞെരിയ്ക്കുന്നുണ്ടായിരുന്നു...
സ്വന്തം അച്ഛനോടുള്ള പക....
ഞങ്ങള്‍ തമ്മില്‍ പിന്നെ വീടെത്തുന്നത് വരെയും കാര്യമായൊന്നും സംസാരിച്ചില്ല...
ഞാനാണെങ്കില്‍ ചില ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനുള്ള വിഫലമായ ശ്രമത്തിലായിരുന്നു....
കാസര്‍ഗോട്ടേയ്ക്ക് തിരിച്ച് പോകാന്‍ വണ്ടിയില്‍ കയറുന്നതിനിടയില്‍ അവന്‍ ചോദിച്ചു; " അവിടെ ആ വീട്ടില്‍ നമ്മള്‍ കണ്ടത്...എന്റെ പെങ്ങളെയാണല്ലേ..എന്റെ ഏക അനിയത്തി............."
അവന്‍ കണ്ണുകള്‍ തുടച്ചു.., ...ഞാനും......
.....................................................................................................................

Friday, August 21, 2009

നഷ്ടം ജീവിതം...






നഷ്ടം ജീവിതം

മണലുകള്‍ പൂക്കുന്ന നാട്ടിലേക്കന്നു ഞാന്‍
യാത്ര തിരിച്ചതോര്‍മ്മയുണ്ട്
സൂര്യതാപത്തിലെന്‍ ചെറു ചിറകുകള്‍
വാടിത്തളര്‍ന്നതോര്‍മ്മയുണ്ട്
മാംസം കരിയുന്ന ഗന്ധമെന്‍ ചുറ്റിലും
തളം കെട്ടി നിന്നതുമോര്‍മ്മയുണ്ട്
കുത്തിക്കുറിച്ച അക്ഷരക്കൂട്ടത്തിലെന്‍
മിഴിനീര്‍ നനവുകള്‍ പടര്‌ന്നതുമോര്‍മ്മയുണ്ട്,...
............................................

ഓര്‍മ്മയില്ലാത്തതെന്‍ ജീവനില്‍ സൂക്ഷിച്ച
ഞാനെന്ന ചേതോവികാരം
ഓര്‍മ്മയില്ലാത്തതെന്നെ കൊതിപ്പിച്ച
നാടിന്റെ നാഡീ ഞരമ്പുകള്‍
ഓര്‍മ്മയില്ലാത്തതെന്നെ കൊതിപ്പിച്ച
പൂവിന്റെ സ്നിഗ്ധമാം നറുമണം
ഓര്‍മ്മയില്ലാത്തതെന്നെ പൊതിഞ്ഞൊരാ
നിലാവിന്റെയാര്‍ദ്രമാം നീര്‍മുത്തുകള്‍
ഓര്‍മ്മയില്ലാത്തതെന്നെ വളര്‍ത്തിയ
നേരിന്റെ പൊന്‍പുലര്‍‌കാലം
ഓര്‍മ്മയില്ലാത്തതെന്‍ കണ്‍ നനയിച്ച
നഷ്ടപ്പെടലിന്റെ ബാല്യം
ഓര്‍മ്മയില്ലാത്തതെന്നെ വളര്‍ത്തിയ
സ്നേഹത്തിന്‍ മൃദുകര സ്പര്‍ശം
ഓര്‍മ്മയില്ലാത്തതെന്നെക്കുറിച്ചോര്‍ക്കുവാന്‍
വിസ്മൃതിയിലാണ്ടയെന്‍ ജീവിതം
ഓര്‍മ്മയ്ക്കുമൊരോര്‍മ്മ തെറ്റിനുമിടയില്‍
ഇനിയെന്തോര്‍ത്തെടുക്കേണ്ടൂ ഞാന്‍ ...

Thursday, June 4, 2009

സിംലാ..ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു....

അപ്പോഴേക്കും തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു. ജനലിന്റെ തുറന്ന് കിടന്ന ഒരു പാളി കൂടി അവള്‍ ചേര്‍ത്തടച്ചു.
വേണ്ട തണുപ്പ്‌ ആവോളം കയറിക്കോട്ടെ എന്ന് പറയാന്‍ ആദ്യം തുനിഞ്ഞതാണ്‌. പെട്ടെന്ന് പിന്‍‌തിരിഞ്ഞു.
തരം കിട്ടിയാല്‍ അകത്ത് കയറാന്‍ കാത്തിരിയ്ക്കുന്ന വാനരന്മാരാണ്‌ ചുറ്റുമുള്ള മഞ്ഞ് പെയ്യുന്ന മരങ്ങളില്‍.
റൂം ബോയ് രണ്ട് ബക്കറ്റുകളിലായി ചൂട് വെള്ളവും തണുത്ത വെള്ളവും കൊണ്ട് വെച്ചു.
രാത്രിയില്‍ അവിടെ വാട്ടര്‍ സപ്ലൈ ഇല്ല. ഇനി പൈപ് ചീറ്റണമെങ്കില്‍ നേരം വെളുക്കണം.
റൂമില്‍ ഒരു ചെറിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റ്റി വി ഇരിപ്പുണ്ട്. പക്ഷേ അത് ഓണാക്കിയാല്‍ പൊട്ടലും വെടിയും പുകയുമൊക്കെയേ ഉള്ളൂ..ട്യൂണ്‍ ചെയ്ത് നോക്കിയിട്ടും ഫലമില്ല. പക്ഷേ താഴെ റിസപ്ഷനില്‍ ഒരു വൃദ്ധന്‍ ഒരു റ്റി വി വലിയ ശബ്ദത്തില്‍ വച്ച് കാണുന്നുണ്ട്. പ്രിയ ദര്‍ശന്‍ മലയാളത്തില്‍ നിന്നും അടിച്ച് മാറ്റിയ ഒരു ഹിന്ദി സിനിമ...റൂമില്‍ പണം കൊടുത്ത് താമസിയ്ക്കാന്‍ വരുന്നവര്‍ക്കില്ലാത്ത സൗകര്യമോ അയാള്‍ക്ക്..?അയാളോട് അല്പം അമര്‍ഷം തോന്നി.
"അവിടേയ്ക്ക് നമ്മളെപ്പോഴാ പോകുന്നെ?"
എന്റെ മനസ്സില്‍ തന്നെ സംസാരിച്ച് കൊണ്ടിരുന്ന എന്റെ ചിന്താധാരയെ പിളര്‍ന്ന് കൊണ്ട് അവളുടെ ചോദ്യം..
"എവിടേയ്ക്ക്?"
"ആ സ്ഥലം..ഇന്ദിരാഗാന്ധിയുടെ വലിയ പ്രതിമയുള്ള ആ സ്ഥലം...ആ ..കുട്ടി....."
ബാക്കിയവള്‍ പറഞ്ഞില്ല, അര്‍ദ്ധോക്തിയില്‍ തന്നെ നിര്‍ത്തി.
സത്യത്തില്‍ ഞാനെന്തിനാന്‌ അവളെയും കൂട്ടി ഇവിടെ വന്നത്.?..നഷ്ടപ്പെട്ട് പോയ ചില ഓര്‍മ്മകളുടെ പുനരുദ്ധാരണ കര്‍മ്മത്തിനു മാത്രമോ..? ഇത്തരത്തിലുള്ള ഒരു യാത്ര ചെയ്യേണ്ടി വന്ന ആദ്യ ഭാര്യ ആയിരിക്കും അവള്‍ കഷ്ടം..
ഞാന്‍ അടുത്തിരുന്ന ബാഗെടുത്ത് തുറന്നു.അതില്‍ നിന്നും ഒരു ആല്‍ബം എടുത്ത് മറിച്ച് നോക്കി.
എന്തോ ഒന്നിനു വേണ്ടിയുള്ള തിരച്ചില്‍...
അവസാനം കണ്ടെത്തി ഞാന്‍ അന്വേഷിച്ച ചിത്രം..അവള്‍ പറഞ്ഞ ആ സ്ഥലം..
കുത്തനെയുള്ള വശങ്ങളുള്ള ഒരു മുനമ്പാണത്..
അതിനു മുന്നിലായി ഒരു സ്മാരക ശിലയും..അതിന്റെ മുകളിലായി ഇന്ദിരാഗാന്ധിയുടെ തോള്‍ വരെയെത്തി നില്‍ക്കുന്ന ഒരു പ്രതിമ. ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സ്മാരകം എന്ന് വലിയ അക്ഷരങ്ങളില്‍ കൊത്തി വച്ചിട്ടുണ്ട്.
പ്രതിമയ്ക്ക് താഴെ തോളുരുമ്മി നില്‍ക്കുന്ന ആ രണ്ട് പേര്‍..ഞാനും പിന്നെ........
പ്രതിമയ്ക്ക് തൊട്ട് പിറകിലായി മുനമ്പിന്റെ അതിരില്‍ ഒരു കൈ വരിയുണ്ട്..
താഴെ...അങ്ങ് വളരെ താഴെയാണ്‌ അടുത്ത ഭൂപ്രദേശം...കുത്തനെയുള്ള താഴ്ചയാണവിടം...
ദൂരെയായി നിബിഢ വനങ്ങളെന്ന് തോന്നിപ്പിയ്ക്കുമാറ് വൃക്ഷങ്ങളാല്‍ പൊതിഞ്ഞ് മലനിരകള്‍..
മഞ്ഞ് പ്രതീതി തന്നെ അവിടെങ്ങും...
കുളിരില്‍ പുതച്ച് നില്‍ക്കുന്ന സിംല വളരെ സുന്ദരിയായിരുന്നു...
പക്ഷേ എന്റെ മനസ്സിന്റെ ഭാരം ഒന്നു കൂടി വര്‍ദ്ധിച്ചതേയുള്ളൂ..ഒരു ശ്വാസം മുട്ടല്‍ പോലെ...
അവള്‍ എന്റെ അടുത്ത് വന്നിരുന്ന ഫോട്ടോ ശ്രദ്ധിച്ചു...എന്നെയും...
ഘനീഭവിച്ച് കിടക്കുന്ന എന്റെ മനസ്സിനെ ആ ചിന്തകളില്‍ നിന്നും പിന്‍‌തിരിപ്പിയ്ക്കാനാകണം അവള്‍ പറഞ്ഞു.."നല്ല സ്ഥലം,,അല്ലേ ..മനോഹരമായിരിയ്ക്കുന്നു...മല നിരകള്‍ക്കും താഴ്വാരത്തിനുമൊക്കെ എന്ത് ഭംഗി..."
"അതെ ..മരണത്തിന്റെ ചെങ്കുത്തായ താഴ്വര...അതിന്റെ ഭീകരതയെ മഞ്ഞാല്‍ സുന്ദരമായി പൊതിഞ്ഞിരിയ്ക്കുന്നു..."
അവളൊന്നും പറഞ്ഞില്ല..പകരം ആ ഫോട്ടോയിലേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു...
അല്പ സമയത്തിനു ശേഷം ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് കട്ടിലില്‍ പോയി കിടന്നു...
കട്ടി കൂടിയ കമ്പിളി അതില്‍ വിരിച്ചിട്ടുണ്ടായിരുന്നു..അതിനുള്ളിലൊതുങ്ങി...
ഞാന്‍ ആ ഫോട്ടോയിലായിരുന്നില്ല..അതിലൂടെ കടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ സ്ഥലത്തായിരുന്നു..വിനോദ സഞ്ചാരികളുടെ പറുദീസ എന്റെ സ്വപ്നങ്ങളുടെ ശവപ്പറമ്പായ ആ കാലത്തിലായിരുന്നു ഞാനപ്പോള്‍...
പുറത്ത് ഇടനാഴിയില്‍ ആരോ ഉറക്കെ ഹിന്ദിയില്‍ സംസാരിയ്ക്കുന്നു...
"നിന്നോട് പറഞ്ഞില്ലേ ഓഫീസ് കാര്യം പറഞ്ഞ് വിളിയ്ക്കരുതെന്ന്..വര്‍ഷത്തിലൊരിയ്ക്കലെങ്കിലും എല്ലാ തലവേദനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സമ്മതിയ്ക്കരുതോ?" അയാള്‍ ഉറക്കെ സംസാരിയ്ക്കുകയാണ്‌...
മൊബൈല്‍ ഫോണിലൂടെയാവണം..എല്ലാ ജോലിത്തിരക്കുകളും മാറ്റി വെച്ച് സ്വസ്ഥമാകാന്‍ കണ്ടെത്തിയ സമയത്തിനിടയിലും ഓഫീസ് കാര്യമോര്‍മ്മിപ്പിച്ച ആരോടോ ഉള്ള അമര്‍ഷം പുകഞ്ഞ് കത്തുകയാണ്‌ അയാളുടെ വാക്കുകളില്‍...കുറച്ച് കഴിഞ്ഞ് സംസാരം നിന്നു,,,ഒരു ശബ്ദവും കേട്ടു...ഇനിയെങ്ങാനും അയാള്‍ കയ്യിലിരുന്ന മൊബൈലെടുത്ത് എറിഞ്ഞതാകുമോ..ഞാന്‍ വെറുതേ ചിന്തിച്ചു...
അപ്പോഴും താഴെ ഹിന്ദി സിനിമയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു..കിഴവന്‍ അതിനു മുന്നില്‍ കിടന്നുറങ്ങിക്കാണണം..
"കിടക്കുന്നില്ലേ ..സമയം ഒരുപാട് ആയിരിയ്ക്കുന്നു..."
ഇവളിത് വരെ ഉറങ്ങിയില്ലേ..അല്ലെങ്കില്‍ തന്നെ നാട്ടിലായാലും ഇവള്‍ക്കുറക്കമില്ല..
ഒരു ചെറിയ ശബ്ദം കേട്ടാല്‍ മതി ഉണര്‍ന്ന് ടോര്‍‌ച്ചെടുക്കും...

രാവിലെ കതകിന്‌ മുട്ട് കേട്ടാണ്‌ ഉണര്‍ന്നത്...
സമയം നോക്കി 6 മണിയായിരിയ്ക്കുന്നു..
വാതില്‍ തുറന്ന് നോക്കിയപ്പോള്‍ റൂം ബോയ് ആണ്‌... ചൂട് വെള്ളം നിറച്ച ബക്കറ്റുമായി എത്തിയതാണവന്‍ ...അവന്‍ വെള്ളം നിറച്ച് ബക്കറ്റ് അകത്ത് ബാത്ത് റൂമില്‍ കൊണ്ട് വെയ്ക്കാനൊരുങ്ങി..
"വേണ്ട ഇവിടെ വച്ചേക്കൂ..." ഞാന്‍ പറഞ്ഞു..അവന്‍ തിരികെ പോയി...
നമ്മള്‍ ആവശ്യപ്പെട്ടില്ലെങ്കിലും ചൂട് വെള്ളം നമ്മുടെ മുറിയ്ക്ക് മുന്നിലെത്തിയിരിയ്ക്കും..
ആ മലയോര മേഖലയിലെ ഏത് ലോഡ്ജിലും അതങ്ങനെ തന്നെയാണ്‌ ..
മുറിയുടെ പിന്‍‌വശത്തെ വാതില്‍ തുറന്നാല്‍‍ ഒരു ബാല്‍ക്കണിയാണ്‌ ...
സിംലയുടെ അപാര സൗന്ദര്യം അവിറ്റെ നിന്ന് നോക്കിയാലറിയാം..
"ഇങ്ങോട്ട് നോക്കൂ..റിയലി ബ്യൂട്ടി ഫുള്‍.."
ബാല്‍ക്കണിയില്‍ നിന്നും അവള്‍ വിളിയ്ക്കുകയാണ്‌.. ബ്രഷില്‍ പേസ്റ്റ് പതിപ്പിച്ച് കൊണ്ട് ഞാന്‍ അവിടേയ്ക്ക് ചെന്നു..
ബൈനോക്കുലറിലൂടെ ദൂരെ കാണുന്ന മലയുടെ ഭംഗി ആസ്വദിയ്ക്കുകയാണവള്‍...
ഇവിടെയപ്പടി കുരങ്ങുകളാണല്ലോ..മരങ്ങളിലെല്ലാം.."
"അതെ ജനലുകളൊന്നും തുറന്നിടരുത്".. ഒരു മുന്നറിയിപ്പെന്നോണം ഞാന്‍ പറഞ്ഞു...
മരങ്ങളില്‍ മാത്രമല്ല കൂരകെട്ടിയ വീടുകളുടെ മണ്ടയ്ക്കും കുരങ്ങന്‍‌മാര്‍ വിരാജിയ്ക്കുന്നു...നല്ല ഭംഗിയുള്ള കുരങ്ങന്‍‌മാര്‍...
നേരെ താഴെ ഒരു വീടുണ്ട്..അതിന്റെ മുന്നില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു..നല്ല ഭംഗിയുള്ള ഒരു കുട്ടി..ചൈനക്കാരുടേത് പോലുള്ള മുഖം..
"ഇവിടുത്തെ പെണ്‍കുട്ടികള്‍ക്കെല്ലാം നല്ല ഭംഗിയാണല്ലേ..?"
ഞാന്‍ തിരിഞ്ഞ് അവളോട് ചോടിച്ചു..
മറുപടിയും പെട്ടെന്ന് തന്നെ വന്നു..."പെണ്‍ കുട്ടികള്‍ക്ക് മാത്രമല്ല..ചെറുപ്പക്കാര്‍ക്കും നല്ല ഭംഗി തന്നെ.."
അവള്‍ തിരിച്ചടിച്ചതാണെന്ന് മനസ്സിലായെങ്കിലും അതില്‍ ഒരു സത്യവുമുണ്ടായിരുന്നു..
അവിടത്ത്കാര്‍ക്കെല്ലാം നല്ല ഐശ്വര്യമാണ്‌..
യാക്കുകളുമായി പോകുന്ന സാധാരണ കര്‍ഷകര്‍ക്ക് പോലും നമ്മുടെ നാട്ടില്‍ കാണാനാകാത്ത ഒരു വൃത്തിയുണ്ട്.ഒരു പക്ഷേ നാട്ടിലേത് പോലെ പൊടിയും ചൂടും വാഹനങ്ങളുടെ പുകയുമൊന്നും ഇല്ലാത്തത് കൊണ്ടാകണം..എല്ലാവരും വൃത്തിയുള്ള രോമക്കുപ്പായങ്ങളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും തന്നെ..
ഈ കാലാവസ്ഥയില്‍ സിഗരറ്റില്ലാതെ പിടിച്ച് നില്‍ക്കുന്നത് പ്രയാസം തന്നെ , എനിയ്ക്ക് തോന്നി.
കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്‍ക്കൊപ്പം വന്ന ശ്രീകുമാര്‍ സര്‍ ഗത്യന്തരമില്ലാതെ.."നിങ്ങള്‍ പൊകയ്ക്കാനും കുടിയ്ക്കാനുമൊന്നും ഒന്നും കൊണ്ട് വന്നില്ലേടെ.." എന്ന് ചോദിച്ചത് ഞാനോര്‍ത്ത് പോയി...
കൂട്ടത്തിലൊരാളുടെ പോക്കറ്റില്‍ ഒരു പായ്ക്കറ്റ് സിഗരറ്റ് കണ്ടിട്ടായിരുന്നു സര്‍ അങ്ങനെ ചോദിച്ചത്..ഞങ്ങളില്‍ പലരും മാറി നിന്ന് പുകയ്ക്കുന്നത് സര്‍ കണ്ടിരുന്നു...
എങ്ങനെയാണ്‌‌ സാറിനോടിത് വേണോ എന്ന് ചോദിയ്ക്കുന്നത് എന്ന് കരുതിയാണ്‌..എങ്ങനെയാകും പ്രതികരിയ്ക്കുക എന്ന് പറയാന്‍ വയ്യല്ലോ...
കാരണം യാത്ര തുടങ്ങിയപ്പോള്‍ തന്നെ മറ്റ് അദ്ധ്യാപകരുടെ മുന്നില്‍ വെച്ച് സര്‍ ഭീഷണി മുഴക്കിയത്.."ഇങ്ങനെ വല്ലതും കണ്ടാല്‍ ദെന്‍ വി വില്‍ ബാക്ക് റ്റു കൊല്ലം.."
അന്ന് ഗര്‍ജ്ജിച്ചയാളാണ്‌ വാലും മടക്കി കുട്ടികളോട് കൈ നീട്ടിയത്...
............................................................................................................................

ഞാന്‍ തണുത്ത വെള്ളത്തില്‍ തന്നെയാണ്‌ കുളിച്ചത്..ഐസിന്റെ തണുപ്പാണ്‌ ആ വെള്ളത്തിന്‌..
ശരീരത്തിലേയ്ക്ക് വീണപ്പോള്‍ മഞ്ഞ് കൊണ്ടുണ്ടാക്കിയ മുള്ളുകള്‍ തുളച്ച് കയറും പോലെ..
എങ്കിലും തണുത്ത വെള്ളത്തില്‍ കുളിച്ച് കയറിയപ്പോള്‍ ആകെ ഒരു ഉത്സാഹം..
തണുപ്പിനെ പ്രതിരോധിയ്ക്കാന്‍ ശക്തി കിട്ടിയത് പോലെ..ചൂട് വെള്ളത്തില്‍ കുളിച്ചിറങ്ങിയ അവളാകട്ടെ പുറത്തിറങ്ങി കിടുങ്ങുന്നു...പ്രഭാത ഭക്ഷണം അവിടെ നിന്ന് തന്നെയാണ്‌,,ബ്രഡ്ഡും ഓംലെറ്റും,,..കഴിച്ച് കഴിഞ്ഞപ്പോള്‍ വയറിന്റെ ഏതോ ഒരു മൂലയില്‍ മാത്രം പറ്റിയത് പോലെ.
എങ്കിലും അതിനും 30 രൂപയാണെന്നുള്ളത് കൊണ്ട് കഴിച്ച് കഴിഞ്ഞിട്ട് ഒരു ഏമ്പക്കവും കൂടി വിട്ടു.
ഭക്ഷണം കഴിഞ്ഞിട്ട് പെട്ടെന്ന് തന്നെ ഞങ്ങള്‍ തയ്യാറായി..
"ഇവിടെ ചുറ്റാന്‍ വാടകയ്ക്ക് വണ്ടിയൊന്നും കിട്ടില്ല അല്ലേ ..മൊത്തവും കയറ്റവും ഇറക്കവുമൊക്കെയല്ലേ.."
"കിട്ടിയേക്കും ഒരു പക്ഷേ...പക്ഷേ നമുക്ക് വേണ്ട...വെറുതെ ഈ തണുപ്പത്ത് പുതച്ച് കൊണ്ട് നടക്കുന്നതിന്റെ സുഖമൊന്നറിയണം...കയറ്റങ്ങളൊന്നും ഒരു പ്രശ്നമേയല്ല.."
ഞങ്ങള്‍ പുറപ്പെടുകയാണ്‌..ഈ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യ സ്ഥാനത്തേയ്ക്ക്.
കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി എന്റെയുള്ളിലെ വീര്‍പ്പ് മുട്ടലുകളുടെയും നഷ്ടപ്പെടലിനെ ഓര്‍മ്മകളുടെയും പ്രഭവ സ്ഥാനത്തേയ്ക്ക്....
മനസ്സ് അനിയന്ത്രിതമായി മിടിയ്ക്കുന്നുണ്ടോ..?
വഴിയരുകിലായി നല്ലയിനം ആപ്പിളുകള്‍ നിരത്ത് വെച്ചിരിയ്ക്കുന്നു...മാതള നാരകവുമുണ്ട്..
കുറേ ദൂരം നടന്നപ്പോള്‍ കുറേ കുതിരകളെ കെട്ടിയിട്ടിരിയ്ക്കുന്നത് കണ്ടു.സവാരിയ്ക്കാണ്‌...
ഒരാള്‍ എന്റെ കൈക്ക് കടന്ന് പിടിച്ചു..
"സാബ് കുതിര സവാരി ചെയ്യൂ സാബ്.50 രൂപയേ ഉള്ളൂ..."
അയാളുടെ അഭ്യര്‍ഥനയെ തട്ടി മാറ്റിക്കൊണ്ട് നടന്നു..
വളഞ്ഞ് പുളഞ്ഞ പോകുന്ന; ഒരു സൈഡില്‍ അഗാധ ഗര്‍ത്തവും മറു സൈഡില്‍ നല്ല കയറ്റവുമുള്ള ആ റോഡില്‍ സാമാന്യം നല്ല തിരക്കുണ്ട്..
എല്ലാം കാല്‍‌നടയാത്രക്കാര്‍...എങ്കിലും ആരും ആര്‍ക്കും ഒരു ശല്യവുമാകാതെ സ്വെറ്ററും അണിഞ്ഞ് കൊണ്ട് നടന്ന്‍ നീങ്ങുന്നു .
ആര്‍ക്കും മറ്റൊരാളെ അനാവശ്യമായി ശ്രദ്ധിയ്ക്കാന്‍ താല്പര്യമില്ല..
പ്രകൃതിയുടെ മദാലസമായ ആ ഭാവത്തിന്റെ ഒഴുക്കിലും താളത്തിലും പെട്ട് അവരങ്ങനെ ചലിച്ച് കൊണ്ടേയിരിയ്ക്കുന്നു..ഇടയ്ക്ക് നിരത്തിന്റെ ഓരത്തായ് കണ്ട ബെഞ്ചില്‍ ഞങ്ങള്‍ കുറെ നേരമിരുന്നു...
"പറഞ്ഞത് ശരി തന്നെ..ഈ തണുപ്പത്ത് ഇങ്ങനെ വെറുതെ നടക്കുന്നത് തന്നെ സുഖം.."
വൈകിയാണെങ്കിലും അവളെന്നോട് യോജിച്ചു..
യാത്രയിലുടനീളം അവളുടെ കയ്യിലിരുന്ന ഡിജിറ്റല്‍ ക്യാമറ ഇടതടവില്ലാതെ പുഞ്ചിരി പൊഴിച്ച്കൊണ്ടേയിരുന്നു....
സിംലയുടെ മാദക ഭംഗി ഒപ്പിയെടുക്കുകയാണവള്‍...
വഴിയാത്രക്കാരനായ ഒരാളോട് ആ പഴയ പള്ളിയുടെ അടുക്കലേയ്ക്ക് പോകനായുള്ള വഴി തിരക്കി..

അങ്ങ് ദൂരെയായികാണാം പള്ളിയുടെ മുകള്‍ ഭാഗവും പള്ളിയേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ഗോപുരവും..ഗോപുരത്തിനു മുകളില്‍ ആരൊക്കെയോ നില്‍ക്കുന്നു..
വീണ്ടും ഓര്‍മ്മകളുടെ ഒരു തിരയിളക്കം..മനസ്സ് അസ്വസ്ഥമാകുന്നുവോ?
അവള്‍ എന്നോട് ചേര്‍ന്ന് നടന്നു...ഒരു സാന്ത്വനമെന്ന വണ്ണം...
അതാ ആ പ്രതിമ..പുതുതായി എന്തോ കണ്ട്പിടിച്ച ആവേശത്തില്‍ അവള്‍ പറഞ്ഞു..അതെ ഞങ്ങള്‍ അവിടേയ്ക്കെത്തുകയാണ്‌..
ആ പ്രതിമയ്ക്കും പള്ളിയ്ക്കുമിടയില്‍ ധാരാളം സ്ഥലമുണ്ട്...അവിടെയാകട്ടെ കുതിര സവാരിയും മറ്റും നടക്കുന്നു..കുതിരപ്പുറത്തിരിയ്ക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്നു ചിലര്‍...
പള്‍ലിയുടെ മുന്നിലുള്ള റോഡില്‍ കുറേ കുട്ടികള്‍ ക്രിക്കറ്റ് കളിയ്ക്കുന്നുണ്ട്..
അവരും ടൂറിസ്റ്റുകള്‍ തന്നെ...
ഞങ്ങള്‍ പ്രതിമയുടെ ചുവട്ടിലേയ്ക്ക് നടന്നു...
അതിനോടുള്ള അകലം കുറയുംതോറും മനസ് വളരെ വേഗത്തില്‍ പുറകോട്ട് യാത്ര ചെയ്യുന്നു...
മനസ്സിനെ പിടിച്ച് നിര്‍ത്താന്‍ നന്നേ പാട് പെട്ടു..കണ്ണുകളില്‍ ഒരു നനവ് പടര്‍ന്നുവോ?
പ്രതിമയ്ക്ക് പിറകിലെ മുനമ്പിനും കൈവരിയ്ക്കും അഭിമുഖമായി ഞങ്ങള്‍ ഇരുന്നു...
അകലെ വനത്തിന്റെ നിബിഢതയ്ക്ക് അല്പം കുറവ് വന്നിട്ടുണ്ടെന്ന് തോന്നുന്നു..
എന്നാലും എന്തിനെയോ മറച്ച് നില്‍ക്കുന്ന മഞ്ഞ് പഴയ പോലെ തന്നെ...
എന്തിനെയോ ഒളിപ്പിയ്ക്കുന്ന പോലെ...
കഴിഞ്ഞ തവണ ഇവിടെ വരുമ്പോള്‍ പല വര്‍ണ്ണ സ്വപ്നങ്ങളുടെ ചിറകിലായിരുന്നു ഞാന്‍ ..
മിന്നല്‍കൊടിപോലെ ജ്വലിച്ച് നിന്ന നിമിഷങ്ങള്‍...
സ്വര്‍ഗത്തിനും ഭൂമിയ്ക്കുമിടയില്‍ മറ്റൊരത്ഭുത ലോകത്തെത്തിയവണ്ണം എന്നെ തന്നെ മറന്ന നിമിഷങ്ങള്‍...
പക്ഷേ ആ സ്വപ്ങ്ങളെല്ലാം തകര്‍ന്നടിഞ്ഞത് എത്ര പെട്ടെന്നായിരുന്നു...
ഈ മനോഹര പ്രദേശത്ത് വീണടിഞ്ഞത് എന്റെ മോഹങ്ങളെല്ലാമായിരുന്നല്ലോ...

ക്യാമറയുടെ ഫ്ലാഷ് എന്നെ എന്നില്‍ നിന്നും ഉണര്‍ത്തി...
അവളാണ്‌..ഇന്ദിരാ ഗാന്ധിയുടെ പ്രതിമയെയും എന്നെയും ഒപ്പിയെടുക്കുകയാണവള്‍

ഈശ്വരാ ഞാനെന്താണീ കാണുന്നത്.....കൈവരിയില്‍ ചാരി നിന്നു കൊണ്ട് സിംലയുടെ വശ്യതയാര്‍ന്ന ഭാവങ്ങള്‍ പര്‍ത്തുകയാണവള്‍..അതേ ആവേശത്തോടെ..അതേ സ്ഥാനത്ത്....
ഒറ്റക്കുതിപ്പിന്‌ ഞാന്‍ അവളുടെ മുന്നിലെത്തി...ഭ്രാന്തമായ ഒരാവേശത്തില്‍ അവളെ അവിടെ നിന്നും പിടിച്ച് മാറ്റി.........
"എന്ത് പറ്റി.." അവളുടെ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്ത് വരാന്‍ നന്നേ പാട് പെട്ടു...അവളാകെ പേടിച്ച് വിറങ്ങലിച്ചിരുന്നു...
എന്റെ നെഞ്ചിലെ നെരിപ്പോട് അപ്പോഴും കെട്ടടങ്ങിയിരുന്നില്ല...
കൈ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...
"നീ..നീ കൂടി പോയാല്‍....."
അവിടെയുണ്ടായിരുന്നവരെല്ലാം ഞങ്ങളെത്തന്‍നെ ശ്രദ്ധിയ്ക്കുകയായിരുന്നു...
ഞാന്‍ അവളെയും കൂട്ടി വീണ്ടും പ്രതിമയ്ക്ക് താഴെ വന്നിരുന്നു....
അവള്‍ വിറങ്ങലിച്ച അതേ ഭാവത്തോടെ എന്നെ നോക്കിയിരുന്നു....
ഞാന്‍ എന്റെ ശ്വാസ ഗതി നിയന്ത്രിയ്ക്കാന്‍ നന്നേ പാട് പെട്ടു...
"നീ ചോദിച്ചിട്ടില്ലേ..ഞാനീ മഞ്ഞിനെയും താഴ്വരയെയും എന്തിനിത്ര ഭയപ്പെടുന്നുവെന്ന്...അവളും...അവളും എന്നെ പകര്‍ത്തുകയായിരുന്നു....ഇതേ പോലെ...ഇതേ കൈ വരിയില്‍ ചാരി നിന്ന്‌...
അവളൊന്നും പറഞ്ഞില്ല..കുറേ നേരം എന്റെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു...
പിന്നീട് മഞ്ഞ് വീണു കിടക്കുന്ന താഴ്വരയെ അത് വരെ കാണാത്ത് പതര്‍ച്ചയോടെ നോക്കി...
അവിടെ എത്ര നേരം ചെലവിട്ടു എന്നറിയില്ല ..ഒറ്റയിരുപ്പില്‍ മണിക്കൂറുകളോളം.....
സന്ധ്യയ്യടുക്കുന്തോറും ടൂറിസ്റ്റുകള്‍ മടക്ക യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു,അവരവരുടെ കൂടാരങ്ങളിലേയ്ക്ക്....
ഞങ്ങള്‍ അവിടെത്തന്നെയിരുന്നു...പക്ഷികളും അവിടം വിട്ട് കൂടുകള്‍ തേടി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു......
ഞങ്ങളും അവിടം വിടാന്‍ തയ്യാറെടുത്തു..നടക്കുന്ന വേളയില്‍ ഞാന്‍ തിരിഞ്ഞൊന്നു നോക്കി...മല നിരകളിലെ മഞ്ഞിനെ ഇരുള്‍ വിഴുങ്ങിക്കഴിഞ്ഞിരുന്നു..
.ഞാന്‍ മനസില്‍ മന്ത്രിച്ചു.." സിംലാ...ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു...എന്റെ ജീവനേക്കാളധികം...പക്ഷേ നീ...."
അപ്പോഴേക്കും തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു....

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

Saturday, August 16, 2008

സര്‍‌വ്വീസ് സ്റ്റോറി....

"സത്യത്തില്‍ എന്താണു സംഭവിച്ചത്? ആത്മഹത്യ തന്നെയോ?"
പലരും പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം ചോദിയ്ക്കുന്നുണ്ടായിരുന്നു. അവിടേയ്ക്ക് പുതുതായി വന്നു ചേരുന്നവരും , മുന്‍പേയുണ്ടായിരുന്നവരോട് വിശ്വസിയ്ക്കാനാകാത്തത് പോലെ ഇതേ സംശയം പങ്ക് വയ്ക്കുന്നു.
വെളുപ്പിനു പ്രകാശം പരക്കുന്നതിനു മുന്‍പേ ടെലഫോണ്‍ ശബ്ദിച്ച് തുടങ്ങിയപ്പോള്‍ തന്നെ സത്യത്തില്‍ ചങ്കൊന്നു കാളിയതാണു. എന്തെങ്കിലും ദുശ്ശകുന വാര്‍ത്തകള്‍ തന്നെയാകാതെ തരമില്ലല്ലോ ആ അസമയത്ത്. ഭാര്യ എന്നോട് വിവരം പറയുമ്പോള്‍ അവളുടെ മനസ്സിലും സംശയങ്ങള്‍ തന്നെയായിരുന്നു..ഇത്രയും സരസമായി സംസാരിയ്ക്കുന്ന, ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കി ജീവിച്ചിരുന്ന അദ്ദേഹം എന്തിനിത് ചെയ്യണം.
ഞാനൊന്നും പറഞ്ഞില്ല, അഥവാവ്യക്തമായിട്ട് പറയാന്‍ എന്റെ പക്കല്‍ മറുപടി ഒന്നുമുണ്ടായിരുന്നില്ല.
"എപ്പോഴായിരുന്നു..?"
ചോദ്യം കേട്ട ഭാഗത്തേയ്ക്ക് നോക്കി, തഹസ്സില്‍ദാരാണു.
"വെളുപ്പിനു മുറ്റമടിയ്ക്കാന്‍ വന്നവര്‍ നോക്കുമ്പോള്‍.....തൂങ്ങിനില്‍ക്കുകയായിരുന്നുവത്രെ.."
അവിടെ കൂടിനില്‍ക്കുന്നവരുടെ മുഖഭാവങ്ങളില്‍ നിന്ന് മാത്രമാണു അതൊരു അത്യാഹിതം സംഭവിച്ച വീടാണെന്നു മനസ്സിലാകുകയുള്ളൂ..അല്ലാതെ ബന്ധുജനങ്ങളുടെ നിലവിളിയോ, കൂട്ടക്കരച്ചിലുകളോ ഒന്നുമില്ല. ഒന്നു കണ്ണീരൊഴുക്കുവാന്‍ കൂടി ആരുമില്ലാത്ത അവസ്ഥ.
"രാമകൃഷ്ണന്‍ ഇന്നലെ വൈകിട്ട് റൂമില്‍ നിന്നിറങ്ങുമ്പോള്‍ കൂടി ഒന്നും പറഞ്ഞിരുന്നില്ല...ആകെ മൂഡിയായിരുന്നുവെന്ന് തോന്നി...എന്തെങ്കിലും പറഞ്ഞിരുന്നോ?" ക്വാര്‍ട്ടേഴ്സില്‍ രാമകൃഷ്ണനൊപ്പം താമസിച്ചിരുന്നയാളാണു..ഫിലിപ്പ് എന്റെ മറുപടിയ്ക്ക് കാത്തു.
"ഇ..ല്ലാ..ഇല്ല..ഒന്നും ..പറഞ്ഞിരുന്നില്ല"
സത്യത്തില്‍ പറഞ്ഞിരുന്നില്ലേ?..ഉവ്വ്..ഏതാണ്ട് അരമണിക്കൂറോളം അയാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.കൊച്ച് കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ടിരുന്ന രാമുവിനെ-അങ്ങനെ വിളിയ്ക്കാനുള്ള അവകാശം അയാള്‍ എനിയ്ക്ക് മാത്രമാണു തന്നിരുന്നത്- സമാശ്വസിയ്ക്കാന്‍ വാക്കുകളില്ലാതെ അവസാനം ഫോണ്‍ കട്ട് ചെയ്യാന്‍ പറയേണ്ടി വന്നു.
ഇനി വിളിയ്ക്കില്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നുവല്ലോ അയാള്‍ വച്ചത്...
എങ്കിലും ഇനിയൊരിയ്ക്കലും......എന്ന് പ്രതീക്ഷിച്ചിരുന്നില്ല..
കുഴിവെട്ടുകയും നിരപ്പാക്കുകയും ചെയ്ത് കൊണ്ടിരുന്ന പണിക്കാരെ നിയന്ത്രിയ്ക്കാന്‍ ഒരു പാട് പേര്‍.
രാമകൃഷ്ണനു ഇത്രയും ബന്ധുക്കളോ..? അല്ല,,കരപ്രമാണിമാരാണു..
നിയന്ത്രിയ്ക്കാന്‍ വീട്ടുകാരാരും ഇല്ല എന്നുണ്ടെങ്കില്‍ പ്രമാണിമാര്‍ക്ക് സ്വന്തം വലിപ്പം കാണിയ്ക്കാനുള്ള ഒരു തുറന്ന വേദിയാണല്ലോ മരിപ്പ് വീട്.
ഹൈന്ദവാചാരക്രിയകളില്‍ അഗ്രഗണ്യരാണെന്ന ഭാവമാണു കരയുള്ള തോര്‍ത്തുമുണ്ട് തോളത്തിട്ട് കൊണ്ട് നില്‍ക്കുന്ന ഓരോരുത്തരുടെയും മുഖത്ത്..ഒരു കാര്യത്തിനു തന്നെ പല നിര്‍ദ്ദേശങ്ങള്‍ കേട്ട് പണിക്കാരാകെ വശം കെടുന്നുണ്ടായിരുന്നു.
"ആരാപ്പോ ക്രിയകളൊക്കെ ചെയ്ക..?"
രാമകൃഷ്ണനു അടുത്ത ബന്ധുക്കളൊന്നുമില്ല എന്നറിയാവുന്നത് കൊണ്ടാകണം ക്ലര്‍ക്ക് സഹദേവന്‍ ഇങ്ങനെ ചോദിച്ചത്..
"അറിയില്ല..അകന്ന ബന്ധത്തിലാരെങ്കിലും...."
"ഇവിടെയൊരു സ്ത്രീ താമസമുണ്ടായിരുന്നില്ലെ?.."
"ഉവ്വ്..അവന്റെയൊരകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ .. ഒരു പ്രായം ചെന്നവര്‍..അവര്‍ക്ക് കുറേ നാളായി അസുഖമായിരുന്നു.അവരുടെ മകള്‍ വന്ന് ഈയിടെ കൂട്ടിക്കൊണ്ട്പോയി..."
പ്രമാണിമാരുടെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു..
"എപ്പോ കൊണ്ട് വരും.?" മറ്റൊരു സഹപ്രവര്‍ത്തകനാണു..
ഞാനാലോചിച്ചു..എല്ലാവരും എന്താണ്‍ എന്നോട് തന്നെ ചോദിയ്ക്കുന്നത്? ഞാനീ നാട്ടുകാരനാണോ? ഞാന്‍ രാമകൃഷ്ണന്റെ കാരണവസ്ഥാനത്താണോ?
അവരുടെ മുന്നില്‍ അത്ര പ്രകടമല്ലായിരുന്നുവെങ്കിലും ഞാനും അവനും തമ്മിലുള്ള ബന്ധം വളരെ സൂക്ഷ്മമായി അവര്‍ മനസ്സിലാക്കിയിരിയ്ക്കണം.
രാമകൃഷ്ണന്‍ എല്ലാവരോടും ഒരുപോലെ നല്ല രീതിയില്‍ പെരുമാറുമായിരുന്നു. എങ്കിലും എന്നോടുള്ള പെരുമാറ്റത്തില്‍ ഒരു പ്രത്യേക സ്നേഹ, ഭക്തി, ബഹുമാനങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു പക്ഷേ അവന്റെ വായനാ ശീലമായിരിയ്ക്കണം എന്നോടടുപ്പിച്ചത്..ഈ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്നതിനുമുന്‍പ് ഇടുക്കിയില്‍ രാജാക്കാട്ട് എന്ന സ്ഥലത്ത് ഞങ്ങളൊന്നിച്ച് ജോലി ചെയ്തിരുന്നു..
പിന്നീട് പല കറക്കങ്ങളും കഴിഞ്ഞ് എന്റെ സ്വന്തം സ്ഥലത്തേയ്ക്ക് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോരുമ്പോള്‍ അവന്‍ അവിടെയുമുണ്ടായിരുന്നു.
ഞാന്‍ ഓഫീസിലേക്ക് വരുന്നതിനു മുന്‍പ് തന്നെ എന്നെക്കുറിച്ച് ഒരു നല്ല വിവരണം തന്നെ അവന്‍ കൊടുത്തിരുന്നു. അവന്റെ വ്യക്തി വിവരണത്തിന്റെ പ്രത്യേകത കൊണ്ട് തന്നെയാണു ഞാന്‍ ഓഫീസിലേയ്ക്ക് കയറി വന്ന ആദ്യ ദിവസം സ്വയം പരിചയപ്പെടുത്താതെ തന്നെ മറ്റുള്ളവരെന്നെ തിരിച്ചറിഞ്ഞത്.
ഞാന്‍ വളരെയധികം നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരാളെ വിവരിയ്ക്കുന്നതില്‍ രാമകൃഷ്ണനുള്ള അപാരമായ പാടവം.ഒരാളെപറ്റി അവന്‍ പറഞ്ഞ്തുടങ്ങിയഅല്‍ അയാള്‍ കണ്മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ തോന്നും. ഞാനെന്റെ ഈ അഭിപ്രായം അവനോടൊരിയ്ക്കല്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അവന്റെ മറുപടി രസകരമായിരുന്നു. സാഹിത്യത്തില്‍ എം.ടി യെപ്പോലെ വ്യക്തിവിവരണം നടത്തുന്നതില്‍ വിജയിച്ചിട്ടുള്ള ഒരാളുണ്ടാവില്ല..അപ്പോളെം.ടി യുടെ കടുത്ത ആരാധകനായ താനെങ്ങനെ അങ്ങിനെയാകാതിരിയ്ക്കും എന്നാണവന്‍ തിരിച്ച് ചോദിച്ചത്..

"എപ്പോള്‍ കൊണ്ട് വരും...? അയാള്‍ ചോദ്യം ആവര്‍ത്തിയ്ക്കുകയാണു...
"ഉച്ച കഴിയണം...വരാന്‍..."
പറമ്പിന്റെ ഒരു മൂലയ്ക്കായി നിന്ന മാവിന്റെ കനത്ത ഒരു ശിഖരം വലിയ ശബ്ദത്തോടെ നിലം പതിച്ചു.
"എന്തേ അവനിങ്ങനെ ഒരു ബുദ്ധിമോശം കാണീച്ചെ...?"
ഞങ്ങളുടെ ഓഫീസിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുരളീധരന്‍ പിള്ള സാറാണു ചോദിച്ചത്..
"അത്..അറിയില്ല..."
"അവനൊന്നും പറഞിരുന്നില്ലേ..?"
"ഏയ്,,ഇല്ല...പുള്ളിയുടെ സ്വകാര്യങ്ങളൊന്നും തിരക്കിയിരുന്നില്ല..."
ഒന്നു കൂടി എന്തോ ചോദിയ്ക്കാന്‍ ഒരുമ്പെട്ടിട്ട് അയാള്‍ പിന്തിരിഞ്ഞു...
പക്ഷെ അവന്‍ പറഞ്ഞിരുന്നു....അവന്റെ മോഹങ്ങളെയും മോഹ ഭംഗങ്ങളെയും..നീണ്ട കാത്തിരിപ്പിനെക്കുറിച്ചും അവന്‍ പറഞ്ഞിരുന്നു...മറ്റാരുമറിയരുതെന്ന നിബന്ധനയോടെ..എന്റെ ഭാര്യ പോലും...
പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ അവനൊരുതരം ഭ്രാന്താണു.മനസ്സില്‍ വിലങ്ങിട്ട് നിര്‍ത്തിയിരിയ്ക്കുന്ന വികാരങ്ങളൊക്കെയും പുറത്ത് വരും..പിന്നീട് കരച്ചിലിന്റെ വക്കോളമെത്തും.പക്ഷേ വളരെപ്പെട്ടെന്ന് തന്നെ ചിരിയ്ക്കുന്ന മുഖം അവന്‍ വീണ്ടെടുക്കും...
അവനാദ്യമായി പറഞ്ഞ് തുടങ്ങിയത് ഇടുക്കിയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോഴായിരുന്നു. ഇടുക്കിയിലെ വികസനം കടന്നു ചെല്ലാത്ത സ്ഥലത്ത് സര്‍ക്കാര്‍ കെട്ടിയുണ്ടാക്കിയ ക്വാര്‍ട്ടേഴ്സില്‍ മരം പെയ്യുന്ന രാത്രികളില്‍ അവന്‍ മനസ്സിന്റെ കൂട്ടില്‍ താഴിട്ട് ഭദ്രമാക്കി വെച്ചിരിയ്ക്കുന്ന ജീവിത കഥ അവന്‍ അനാവരണം ചെയ്യുമായിരുന്നു.
"ഞാനൊരു കുട്ടിയെ സ്നേഹിച്ചിരുന്നു...അല്ല ഇപ്പോഴും സ്നേഹിയ്ക്കുന്നു...."
ഞാന്‍ നല്ലൊരു പ്രണയകഥ ആസ്വദിയ്ക്കുന്ന മട്ടില്‍ കേട്ടിരുന്നു...
"പക്ഷേ അവളിന്നൊരു ഭാര്യയാണു..." ഞാനൊന്നു ഞെട്ടി...
അവള്‍ സ്വസ്ഥമായാണു ജീവിച്ചിരുന്നതെങ്കില്‍ ഞാന്‍ സന്തോഷിച്ചേനെ....പക്ഷേ...."
അത് പറയുമ്പോള്‍ അവന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
മഞ്ഞ്മൂടിക്കെട്ടിക്കിടക്കുന്ന അന്തരീക്ഷത്തിലൂടെ നിലാവ് ഒഴികിയിറങ്ങിയ രാത്രികളില്‍ അവന്‍ തന്റെ മനസ്സിലെ ഭാരങ്ങള്‍ എന്റെ മുന്നിലിറക്കി വെച്ചു. സത്യത്തില്‍ ഇത്ര അപരിചിതമായ ഒരു സാഹചര്യത്തില്‍ ഒരു ഉപദേഷ്ടാവാന്‍ കൂടി ഞാന്‍ അശക്തനായിരുന്നു.
വളരെ കുട്ടിക്കാലം തൊട്ടേ ഒരു കുട്ടിയെ സ്നേഹിയ്ക്കുകയും സാമ്പത്തികാസമത്വത്തിന്റെ പേരില്‍ നഷ്ടപ്പെടേണ്ടി വരികയും ചെയ്താവന്റെ അനുഭവങ്ങള്‍ ഞാനെന്ന നല്ല ശ്രോതാവിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു.
പിന്നീടൊരിയ്ക്കല്‍ അവളുടെ അച്ഛന്‍ രാമുവിനെ കെട്ടിപ്പിടിച്ച് കണ്ണീരോടെ മാപപേക്ഷിച്ചുവത്രെ....കാരണം അവളുടെ ദാമ്പത്യജീവിതം തികച്ചും പരാജയമായിരുന്നു...
രാമകൃഷ്ണന്‍ അവിവാഹിതനായിരിയ്ക്കുന്നതിനെ കുറിച്ച് ഓഫീസില്‍ പലരും ചോദിയ്ക്കുമായിരുന്നു.ശുദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി കൊണ്ട് അവന്‍ അവരെ തൃപ്തരാക്കും. പക്ഷേ അത് കഴിഞ്ഞ് അവന്‍ എന്റെ മുഖത്തേയ്ക്കൊന്നു നോക്കും..ആ നോട്ടത്തില്‍ കണ്ണീരിന്റെ നനവുണ്ടെന്ന് എനിയ്ക്ക് മനസ്സിലാകുമായിരുന്നു.

പിന്നീട് വളരെക്കാലം കഴിഞ്ഞ് പുതിയ ഓഫീസില്‍ വച്ച് കണ്ട് മുട്ടിയപ്പോഴേക്കും അവനാകെ മാറിയിരുന്നു..
നരയും കഷണ്ടിയും ഒരുമിച്ച് അതിക്രമിച്ച് കയ്യറിയ ശിരസ്സ്. രൂപത്തിലും ഭാവത്തിലുമൊക്കെ എന്നെക്കാള്‍ പ്രായക്കൂടുതല്‍ പറയും. എങ്കില്‍ പോലും മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം സംഭാഷണ രീതി അടിയറ വെയ്ക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.
ഇത്തവണ ഞാനവനോട് സ്വകാര്യമായിത്തിരക്കിയപ്പോള്‍ അവന്റെ കണ്ണുകളില്‍കൂടി നനവ് പടര്‍ന്നിറങ്ങി.
അലകള്‍ ഒടുങ്ങാത്ത കടല്‍ പോലെയാണവന്റെ ജീവിതമെന്ന് എനിയ്ക്ക് തോന്നിപ്പോയി.
അവന്റേതല്ലാത്ത അവന്റെ ജീവിത സഖിയെ അവളുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുവത്രെ.
അവന്റെ ഏകാന്തജീവിതത്തില്‍ താങ്ങാകുവാനായിരുന്നില്ല ആ ഉപേക്ഷിയ്ക്കല്‍..
അവളുടെ തൊണ്ടയില്‍ വളര്‍ന്നു വന്ന മുഴയ്ക്ക് അര്‍ബുദത്തിന്റെ ലക്ഷണമാണെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴിതിയപ്പോള്‍ അവളുടെ ഭര്‍ത്താവ് ഉപേക്ഷിയ്ക്കുകയായിരുന്നുവത്രെ.
അവന്റെ ചികിത്സാചെലവുകള്‍ അവന്‍ ഏറ്റെടുക്കുകയായിരുന്നു..സധൈര്യം..
ഭിഷഗ്വരന്മാര്‍ പലരും പറഞ്ഞതാണു. ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു സാഹചര്യം കയ്യെത്തും ദൂരത്ത് നിന്നും അകന്നു പോയിരിയ്ക്കുന്നുവെന്ന്. ഒരിയ്ക്കല്‍ അകപ്പെട്ട് പോയാല്‍ ജീവിതം മാത്രമല്ല.ആയുസ്സില്‍ സമ്പാദിച്ച്കൂട്ടിയതൊക്കെയും നഷ്ടപ്പെടുത്തുമെന്ന മുന്നറിയിപ്പിനു പക്ഷേ അവനെ പിന്‍‌തിരിപ്പിയ്ക്കാനായില്ല. അസുഖം ഭേദപ്പെട്ടാല്‍ അവളോടൊപ്പം ഒന്നിച്ച് ജീവിയ്ക്കുക എന്ന ഹൃദയത്തുടിപ്പ് മാത്രമായിരുന്നു അവന്റെയുള്ളില്‍..
"ഒരു പക്ഷേ രക്ഷപെട്ടാല്‍............" അതായിരുന്നു അവ്ന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വെളിച്ചം.

ആ വെളിച്ചത്തില്‍ അവന്‍ സ്വയം ദഹിയ്ക്കുകയായിരുന്നു..
രാവിലെ ഇവിടേയ്ക്ക് വന്നപ്പോള്‍ ശിപായി സദാനന്ദന്‍ ചോദിച്ചതാണു..." സാറിനോട് രാമകൃഷ്ണന്‍ സാറ് കാശ് വല്ലതും വാങ്ങിയിരുന്നോ?"
വാങ്ങിയിരുന്നു..വല്ലതുമല്ല...പലതവണയായി..വലിയൊരു സംഖ്യതന്നെ..പക്ഷേ അവന്റെ ലക്‌ഷ്യത്തിനു മുന്നില്‍ അതൊരു വലിയ തുകയല്ലായിരുന്നു..
"ഇല്ല.. എന്തേ..?" എന്നേ മറുപടി പറയാന്‍ കഴിഞ്ഞുള്ളൂ...
"അല്ല..എന്റെ കയ്യില്‍ നിന്നും കുറച്ച് വാങ്ങിയിരുന്നു...എന്നോട് മാത്രമല്ല..മറ്റ് പലരോടും...അത് പോയി എന്നുള്ളത് കൊണ്ടല്ല സാറേ.....ഇത്രയും ചെലവ് അദ്ദേഹത്തെപോലൊരാള്‍ക്ക് വരാന്‍ ഒരു വഴിയുമില്ലായിരുന്നു..."
ശരിയാണു യാതൊരു ദുശ്ശീലങ്ങളൊന്നുമില്ലാത്ത അവനു പറയത്തക്കതായി അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ...പക്ഷേ ഉള്ളിന്റെയുള്ളില്‍ എടുക്കാന്‍ വയ്യാത്തത്ര ഭാരം ചുമക്കുന്ന ഒരാളാണു താനെന്ന് അവനെന്ന് അവന്‍ ആരോടും പങ്ക് വച്ചിരുന്നില്ല.
ഒരു പക്ഷേ എന്നോട് പലവട്ടം വാങ്ങിയിരുന്നത് കൊണ്ട് തുടര്‍ച്ചയായി ചോദിയ്ക്കാന്‍ മടിയുള്ളത് കൊണ്ടായിരിയ്ക്കാം അവന്‍ ഇടയ്ക്കിടെ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയത്.
അവന്‍ ജീവിയ്ക്കുന്നത് പോലും അവളെ രക്ഷിയ്ക്കാന്‍ വേണ്ടിയാണെന്ന് അവന്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
ഇന്നലെ സത്യത്തില്‍ അവനെന്നോട് ഫോണിലൂടെ സംസാരിയ്ക്കുകയായിരുന്നില്ല, കരയുകയായിരുന്നു.. അവന്റെ ശബ്ദം ഗദ്ഗദത്തില്‍ പുറത്തേയ്ക്ക് വരാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
എങ്കിലും അവന്റെ പതറുന്ന ശബ്ദത്തിലൂടെ എനിയ്ക്ക് ഒരു കാര്യം മനസ്സിലായി...
അവള്‍ മരിച്ചിരിയ്ക്കുന്നു.............
അവന്റെ പ്രാര്‍ത്ഥനകള്‍ക്കും കടം വാങ്ങിയ മരുന്നുകള്‍ക്കും പിടികൊടുക്കാതെ മറ്റേതോ ഒരു ലോകത്തേയ്ക്ക് അവള്‍ യാത്രയായി.അവനെ തനിച്ചാക്കിക്കൊണ്ട്.
സത്യത്തില്‍ എന്റെ തൊണ്ടയും ഇടറുകയായിരുന്നു. ഞാനേറെ സ്നേഹിയ്ക്കുന്ന എന്റെ സ്നേഹിതനെ എങ്ങനെ സമാധാനിപ്പിയ്ക്കണമെന്നറിയാതെ ഞാന്‍ കുറേ നേരം റിസീവറും പിടിച്ചിരുന്ന് പോയി.
സമയം കുറെയേറെ കഴിഞ്ഞിട്ടും അവന്‍ കരയുക തന്നെയായിരുന്നു.
ഒന്നാശ്വസിയ്ക്കാന്‍ പോലും ആരും അടുത്തില്ലാത്തത് കൊണ്ടാകണം.
അവന്‍ തന്റെ ജീവിതം അവള്‍ക്കായി അര്‍പ്പിയ്ക്കുകയായിരുന്നു. രോഗ ശാന്തു വന്നതിനു ശേഷം ജീവിയ്ക്കേണ്ടതിനെ കുറിച്ച് അവനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
ഇരുള്‍ വീണു കിടക്കുന്ന വര്‍ഷകാലത്തിനു ശേഷം തെളിഞ്ഞ ആകാശത്തെ അവന്‍ സ്വപ്നം കണ്ടിരുന്നു.
അവന്‍ വേദനയോടെ എന്തൊക്കെയോ പുലമ്പിക്കൊണ്ടേയിരുന്നു...ഇനി ആശകളൊന്നുമില്ലാത്തവനെ പോലെ ഭ്രാന്ത് പറയുന്ന അവനോട് ഒടുവില്‍ ഞാന്‍ രാവിലെ അവിടേയ്ക്ക് വരാമെന്ന് അവനു വാക്കു കൊടുത്തിട്ടാണ്‍ ഫോണ്‍ കട്ട് ചെയ്തത് തന്നെ.
സത്യത്തില്‍ പോകാനൊന്നുമായിരുന്നില്ല, തല്‍ക്കാലത്തെക്ക് ഒരാശ്വാസത്തിനു അങ്ങനെ പറഞ്ഞെന്നേയുള്ളൂ...
പിന്നീറ്റ് ഓഫീസില്‍ വരുമ്പോള്‍ എന്തെങ്കിലും കാരണം പറയാമല്ലോ..
പക്ഷേ അവന്‍ പറഞ്ഞു..."ഇനി ഞാന്‍ വിളിയ്ക്കില്ല..സാറ് വരണം..രാവിലെ തന്നെ...വരണം..അല്ല വരും...."ഫോണ്‍ കട്ട് ചെയ്തപ്പോഴേക്കും അവന്റെ സംസാരം ഒരു ശൂന്യതയില്‍ ചെന്നവസാനിച്ചിരുന്നു.

"ദേ വന്നു......"
ആരോ വിളിച്ച് പറഞ്ഞത് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി..
ഒരായിരം മോഹന പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്ന രാമകൃഷ്ണനെന്ന അന്റെ ഉറ്റ ചങ്ങാതിയുടെ ചേതനയറ്റ ശരീരവും പേറി ആ ആംബുലന്‍സ് വരുമ്പോഴേക്കും അവനെ ഏറ്റ് വാങ്ങാന്‍ മാവിന്‍ വിറകുകള്‍ തയ്യാറായി കഴിഞ്ഞിരുന്നു.....

Friday, July 6, 2007

അകലെ..........

അവള്‍ അവന്റെ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു ആ സമയമത്രയും. അവനാകട്ടെ തന്റെ സുഹ്രുത്തിനോടു സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു... അഥവാ ഒരു സ്വയം ഒളിച്ചോടലിന്റെ ഭാഗമായി അവന്‍ തിരക്കഭിനയിക്കുകയായിരുന്നു. അപ്പോഴും അവന്‍ നോക്കാതെ തന്നെ കാണുന്നുണ്ടായിരുന്നു പ്രതീക്ഷയോടെ തന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ വിടര്‍ന്ന നയനങ്ങള്‍.സുഹ്രുത്തു യാത്ര പറഞ്ഞു നടന്നകന്നപ്പോള്‍ ഇനിയാരു എന്ന ഭാവത്തില്‍ അവന്‍ ചുറ്റും നോക്കി.
"ഒന്നും പറഞ്ഞില്ലാ......." അവള്‍ ശബ്ദം താഴ്ത്തി ചോദിച്ചു..
അവന്‍ അവളുടെ മുഖത്തേക്കു നോക്കി. ഏതോ ഒരു നിമിഷം കൊണ്ടു സംഭരിച്ച ഒരു ആത്മ ധൈര്യത്തിന്റെ മറവിലാണവള്‍.... ഏതായാലും നനഞ്ഞു , ഇനി കുളിച്ചു കയറാം എന്ന ഭാവം.
അവന്റെ മനസ്സ് വല്ലാതെ മഥിക്കുന്നുണ്ടായിരുന്നു.. താന്‍ ഏറെ നാള്‍ കൊതിച്ച സ്വപ്ന സ്വര്‍ഗ്ഗങ്ങള്‍ തന്റെ മുന്നില്‍ പറന്നു വന്നിരിക്കുന്നു. പക്ഷേ അപ്പൊഴും സാധാരണ പോലെ ഒരു പിന്‍ വിളി..... അവന്റെ മനസിലൂടെ ഒരു നൂറു നൂറു മുഖങ്ങള്‍ കടന്നു പോയി, എല്ലാം തന്നെ ചൂഴ്ന്നു നില്‍ക്കുന്നതായി അവനു അനുഭവപ്പെട്ടു.
ഒരു ഭാഗത്തു അവന്‍ ഇത്രയും നാള്‍ നെയ്തു കൂട്ടിയ മോഹന സ്വരഗ്ഗങ്ങള്‍ അവതാര രൂപം കൈക്കൊണ്ടു നില്‍ക്കുന്നു... മറു ഭാഗത്താകട്ടെ അവന്റെ ഓരോ ചിന്തകളെയും പിന്നിലേക്കു തള്ളാറുള്ള അവണ്ടെ സ്വന്തം പ്രതിരൂപമാണെന്നവനു മനസിലായി..
അവന്‍ തന്റെ മിഴികള്‍ വീണ്ടും അകലേക്കു പായിച്ചു... തൊണ്ടയില്‍ നിന്നും ജലാംശം വാര്‍ന്നു പോയതു പോലെ. അവള്‍ തന്റെ കൈ വിരലുകളിലേക്കു നോക്കിയിരുന്നു... താന്‍ കരുതി വെച്ചിരുന്ന ആത്മ ധൈര്യം ചോര്‍ന്നു പോകുന്നതായി അവള്‍ക്കു തോന്നി, ഇനിയൊന്നു കൂടി ചൊദിക്കാന്‍ അവള്‍ അശക്തയായിരുന്നു...

അവന്‍ ഒന്നു കണ്ഠ ശുദ്ധി വരുത്തി..,,
"താനൊന്നു നോക്കൂ...." തന്റെ സബ്ദം സ്വയം നിയന്ത്രണത്തിലാക്കാന്‍ അവന്‍ നന്നേ പാടു പെട്ടു..
"ഇതു ജീവിതമാണു...ഇതിനെ നിന്റെ കണ്ണില്‍ കൂടി കാണുന്നതു പോലെ തികച്ചും ലളിതമാണെന്നു നീ ധരിക്കരുത്... ഒന്നാഞ്ഞു വീശിയാല്‍ വേരറ്റു നിലം പൊത്താന്‍ തുടങ്ങുന്ന പഴ്മരമാണിതു.
നിനക്കറിയാവുന്ന പൊലെ ഇവിടെയും യാഥാ സ്ഥിതികത്വം തന്നെയാണു വില്ലന്‍ കഥാപാത്രം..ഈ യാഥാസ്ഥിതികത്വത്തിന്റേതായ മതില്‍ കെട്ടുകള്‍ പൊട്ടിക്കിക്കുക എന്നതു അത്ര എളുപ്പമുളള കാര്യമല്ലാ....അഥവാ...പൊട്ടിച്ചാല്‍ തന്നെ വീണ്ടും തുന്നി ചേര്‍ക്കാന്‍ കഴിഞ്ഞു എന്നു വരില്ലാ......ഈ തടവറയുടെ ആഴം ഒരു പക്ഷെ നിനക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നു വരില്ലാ. ഈ മതില്‍കെട്ടിന്റെ ഓരോ കണ്ണിയും പൊട്ടിച്ചു മാറ്റുമ്പോള്‍ ഓരോ വേരുകളും അറ്റു പോകുകയാണു...
നാം ഇപ്പോള്‍ കാണുന്ന മുഖങ്ങള്‍ക്കെല്ലാം പുറകില്‍ മറ്റൊരു മുഖമുണ്ടു....
മാറ്റങ്ങള്‍ അങ്ങീകരിക്കാന്‍ മടിക്കുന്ന .. മാറ്റങ്ങളെ സംശയത്തോടെ മാത്രം കാണുന്ന കുറേ ഇരുണ്ട മുഖങ്ങള്‍..സത്യത്തില്‍ എനിക്കവയെ ഭയമാണു.. "
അവള്‍ മുഖമുയര്‍ത്തി അവന്റെ കണ്ണുകളിലേക്കു നോക്കി, അവന്റെ മിഴികള്‍ അപ്പോഴും അകലങ്ങളില്‍ ഒരു ഇടത്താവളം തേടുകയായിരുന്നു.
"അപ്പോള്‍ ...അപ്പോള്‍ .. നീയെന്നോടു പറഞ്ഞതൊക്കെയും കള്ളങ്ങളായിരുന്നോ....നീയെന്നെ ,, നിന്റെ വാക്കുകള്‍ കൊണ്ടു ചതിക്കുകയായിരുന്നോ...?
അവളറിയാതെ അവളുടെ ശബ്ദമുയര്‍ന്നു...
"ഞാന്‍ പറഞ്ഞതൊക്കെയും എന്റെ സ്വപ്നങ്ങളായിരുന്നു....പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമോ എന്നു ഉറപ്പില്ലാത്ത എന്റെ കുറെ നല്ല സ്വപ്നങ്ങള്‍....."
അല്പ്പനേരത്തേക്കു അവളൊന്നും പറഞ്ഞില്ല..അവനെന്താണു അകലങ്ങളില്‍ തിരയുന്നതു എന്ന അര്‍ഥത്തില്‍ അവള്‍ അവനെ പോലെ അകലങ്ങളിലേക്കു നോക്കി നിന്നു..
ഒരു ദീര്‍ഘ നിശ്വാസം അവളില്‍ നിന്നും ഉയര്‍ന്നു.
"നീ വളരെ പ്രാക്റ്റിക്കല്‍ ആയി സംസാരിക്കുന്നു.ഒരു വിവാഹം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ .. പ്രാരാബ്ധങ്ങള്‍... അവയെ നേരിടാന്‍ നിനക്കാവില്ലാ..നിന്റെ ഇനിയുള്ള വളര്‍ച്ചയെ അതു ദോഷമായി ബാധിക്കും,....അല്ലേ.. പിന്നെന്തിനു നീ,,,......"
അവന്റെ മുഖമൊന്നു വിളറി.ഓരോ നിമിഷം കഴിയുന്തോറും അവളുടെ നേരെ നോക്കാന്‍ അവന്‍ അശക്തനായി വരികയായിരുന്നു.
എങ്കിലും അവന്‍ പറഞ്ഞൊപ്പിച്ചു.."അല്ലാ... നിന്നെ സ്വന്തമാക്കുന്നതില്‍ നിന്നും നീയിപ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ എന്നെ തടസ്സപ്പെടുത്തുന്നില്ലാ..പക്ഷേ, യാഥസ്തിതികരായ എന്റെ കുറേ നല്ല ബന്ധു ജനങ്ങള്‍...ഞങ്ങളുടെ ഏതു പ്രതികൂലാവസ്തയിലും ഞങള്‍ക്കു താങ്ങായും തണലായും നിന്ന, എന്റെ സ്വന്തം ആള്‍ക്കാര്‍.....അവരെ നേരിടാന്‍ എനിക്കു കഴിയില്ലാ..അവരെ ധിക്കരിച്ചു കൊണ്ടു, അവരുടെ മുഖത്തു തുപ്പിക്കൊന്ടു ഇങ്ങനെയൊരു തീരുമാനം നടപ്പക്കാന്‍ കഴിയുമൊ എന്നു എന്നിക്കു തന്നെ നിശ്ചയമില്ലാ...അതിനെ ക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഞാന്‍ അശക്തനാകുന്നു..
എന്റെ മുന്നില്‍ അവരുടെയോരോരുത്തരുടെയും മുഖമാണു തെളിയുന്നത്,..ഞാന്‍..ഞാന്‍.. നിസ്സാരനായിപ്പോകുന്നു... പക്ഷേ ഞാന്‍..എനിക്ക്.. നീ,, നീയില്ലാതെ കഴിയില്ല... പക്ഷെ ബന്ധങ്ങള്‍ ... വേരറ്റു പോകുമോ ..എന്ന ഭയം..., നിനക്കു അതു മനസ്സിലാകണമെന്നില്ല, കാരണം നീ പഠിച്ചതും വളര്‍ന്നതുമെല്ലാം നഗരത്തിലാണു, ഓരോരുത്തനും അവനവനെ കാണാന്‍ തന്നെ സാവകാശമില്ലാത്ത നഗരത്തില്‍, അന്യന്റെ കാര്യത്തില്‍ ഇടപെടാന്‍ മെനക്കെടാതെ ഓരോ നിമിഷവും ഓടിക്കൊണ്ടിരിക്കുന്നവരുടെ നാട്ടില്‍.... അവര്‍ക്കു ഇങ്ങനെയുള്ള വിഷയങ്ങള്‍ സംസാരിക്കുന്നതിനു സമയവും താല്‍പ്പര്യവും ഉണ്ടാകില്ല...പക്ഷേ എന്റെയീ നാട്ടില്‍ ജീവിതം വളരെ പതുക്കെയാണു. ഒന്നു കിട്ടിയാല്‍ അതിനെ പത്താക്കുന്ന, അന്യനെ ക്കുറിച്ചു മത്രം മെനക്കെട്ടിരുന്നു സംസാരിക്കന്‍ ഒരു പടു പേരുള്ള,ഒരു സാധാരണ നാട്ടില്‍. ..അവര്‍ക്കു വിഷയങ്ങള്‍ വേണം സംസാരിക്കാന്‍..പ്രത്യേകിച്ചും ഇതു പോലെയുള്ള..... പിന്നീടവര്‍ നമ്മളെ
കാണുന്നതു പോലും ഒരു പ്രത്യേക കണ്ണിലായിരിക്കും..എങ്കിലും... ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്നല്ല,, എങ്കിലും.."
വീണ്ടും കുറേ നേരത്തേക്കു മൗനം.. രക്തം കട്ട പിടിക്കുന്ന ഒരു തരം മൂകത..
"നീ വളരെ നന്നായി സംസാരിക്കുന്നു, നിനക്കു എന്റെ മുഖത്തേക്കൊന്നു നോക്കാമോ? " അവള്‍ തന്റേടത്തോടു കൂടിയായിരുന്നു സംസാരിച്ചത്.. അവള്‍ ഇടക്കിടക്കു പറയാറുള്ളതു പോലെ അവള്‍ തികച്ചും ബോള്‍‍ഡ് ആണെന്നു അവനു തോന്നി..
ഏത് ആപത്ഘട്ടത്തിലും കൈ വിടാത്ത ആത്മധൈര്യം അവള്‍ക്കു വേണ്‍ടുവോളമുണ്ടെന്നു അവനു മനസ്സിലായി. അതു കൊണ്ടു തന്നെ അവളുടെ മുഖത്തേക്കു നോക്കാന്‍ തന്നെ അവനു തോന്നിയില്ല.
എങ്കിലും അവള്‍ തുടര്‍ന്നു." എനിക്കിപ്പോള്‍ മനസ്സിലാകുന്നു, ഞാന്‍ കണ്ടതൊക്കെയും പാഴ്കനവുകളായിരുന്നു, ഞാന്‍ നിന്നെയല്ല കണ്ടതു.. നിന്നിലെ സ്വപ്ന മനുഷ്യനെയായിരുന്നു.. നീയെന്റെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തിയതും അവനെ മാത്രമായിരുന്നു. നിനക്കറിയാമല്ലോ എന്നിലേക്കു പ്രണയത്തിന്റെ സുഖപ്പെടുത്തുന്ന നൊമ്പരം കോരിയിട്ടതു നീയാണ്, നീയാണു എന്നെ അതിലേക്കു വലിച്ചിഴച്ചത്.. ഇപ്പോള്‍ എന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന നിന്റെയീ സ്വരൂപത്തെ എന്നെങ്കിലും നീ ഒന്നു പരിചയപ്പെടുത്തിയിരുന്നെങ്കില്‍ .... എനിക്കു ചിന്തിക്കാന്‍ ഏറെ സമയം കിട്ടുമായിരുന്നു... പക്ഷേ .. ഇന്ന് ഈ കോളേജിന്റെ പടിവാതില്‍ നമ്മള്‍ കടന്നു കഴിഞ്ഞാല്‍ പിന്നെ.. എന്നെങ്കിലും നമ്മള്‍ കണ്ടുമുട്ടുമോ എന്നു പോലും ഉറപ്പില്ല...... പക്ഷെ .. ഞാന്‍ നിന്നോടു ഒന്നു ചോദിക്കാന്‍ അഗ്രഹിക്കുന്നു... നീ,, നീയെന്നെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ?... അതോ വെറും പുറം മോടിയുടെ മറവില്‍ ക്യാമ്പസ്സില്‍ കൈ കോര്‍ത്തു ചുറ്റിക്കറങ്ങുകയും അധ്യയനം കഴിയുമ്പോള്‍ ഓട്ടോഗ്രഫില്‍ ഒരു നെടു നീളന്‍ വാചകത്തില്‍ സ്നേഹം കുത്തി നിറച്ചിട്ടു പിരിയുവാന്‍ വേണ്ടി മാത്രമായിരുന്നൊ നീയെന്നെ..........."
അവളുടെ കണ്ഠമിടറി.....
" അരുതു ഞാന്‍ പറഞ്ഞില്ലേ...... എനിക്കു നിന്നെ ജീവനാണു.. ഇനിയൊരു പക്ഷേ മറ്റൊരു വിവാഹത്തിന്റെ സാധ്യതയെ പറ്റി പോലും ഞാന്‍ ചിന്തിചു എന്നു വരില്ല.... പക്ഷെ എന്റെ ആള്‍ക്കാരുടെയും സമുദായത്തിന്റെയും വേലിക്കെട്ടുകള്‍........ അവയെ തകര്‍ത്തെറിയാന്‍ ഞാന്‍ അശക്തനാണു. ഞാന്‍... ഞാന്‍ നിന്നോടു മാപ്പു ചോദിക്കുന്നു. എന്നില്‍ സ്നേഹത്തിന്റെ പ്രതിരൂപമായി എന്നും നീയുണ്ടാകും... എക്കാലവും." അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
അവള്‍ അകലേക്കു നോക്കി, സൂര്യപ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. സന്ധ്യയുടെ വരവാണ്.. പക്ഷിക്കൂട്ടങ്ങള്‍ സ്വന്തം കൂടുകളിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു..കുറേ സമയം കഴിയുമ്പോള്‍ അവയുടെ ശബ്ദങ്ങള്‍ നിലക്കും.പിന്നീടു രാത്രിയുടെ മുരള്‍ച മാത്രമേയുണ്ടാകൂ..
ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ ശാന്തയായി പറഞ്ഞു" ഞാന്‍ നിണ്ടെ സ്നേഹത്തെ ചോദ്യം ചെയ്യുന്നില്ല.. പക്ഷേ.. എനിക്കൊന്നു പറയണം.. .. നീ .. നീയൊരു ഭീരുവാണു.. വരും വരായ്കകളെ പറ്റി ആകുലതകളൊടെ മാത്രം കാണുന്ന ഒരു പാവം ഭീരു.. ഒരുതരം തരം താണ അപകര്‍ഷതാ ബോധമാണു നിന്നെ ഭരിക്കുന്നതു...നീ.. നീയൊരു ഭീരുവാണു..." അതു പറയുമ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു... കണ്ഠമിടറുന്നുണ്ടായിരുന്നു.. അവള്‍ ഉറച്ച കാല്‍‌വെയ്പ്പുകളോടെ അവനെ കടന്നു പോകുമ്പോഴും അവന്റെ കണ്ണുകള്‍ അനന്തതയില്‍ തന്നെയായിരുന്നു...
അനന്തതയിലെ അവന്റെ മനസാകുന്ന ശൂന്യതയില്‍ തന്നെയായിരുന്നു....................
..................
അജേഷ് ചന്ദ്രന്‍ ബി സി...